നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ്: ഓരോ മിനിറ്റിലും മൂന്നെണ്ണം; കെഎസ്ആർടിസി ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ

പത്തനംതിട്ട : ശബരിമല തീർഥാടകർക്ക് സുഗമമായ യാത്രയൊരുക്കി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എ സി ബസുകൾ ഉൾപ്പെടെയാണിത്.
248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. ഇതിൽ തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. അതോടൊപ്പം ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ- പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെഎസ്ആർടിസി നിയോഗിച്ചിട്ടുണ്ട്. പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റ പണികൾക്കായി മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന വർക് ഷോപ്പ് പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. പമ്പയിൽ കെഎസ്ആർടിസി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.









0 comments