എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്: സെമിനാർ

ആലപ്പുഴ : കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ഫെഡറലിസത്തിന്റെ തകർച്ചയും സംസ്ഥാനങ്ങളുടെ ഭാവിയും' സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. മുൻമന്ത്രി വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസം നശിച്ചാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയ്‌ക്ക് നിലനിൽപ്പുണ്ടാകില്ലെന്ന് സുനിൽകുമാർ പറഞ്ഞു. അധികാരകേന്ദ്രീകരണമാണ് ആർഎസ്‌എസ് നയം. ഇന്ത്യയെന്നാൽ ഹിന്ദിയാണെന്നാണ് മോദിയുടെ വ്യാഖ്യാനം.
ഇതിന് ഇരയായ സംസ്ഥാനമാണ് കേരളം. കേന്ദ്ര വിഹിതം, അധികാരം, നയങ്ങൾ ഇവ മൂന്നിനും കേന്ദ്രം ഇടപെടുന്നു. യൂണിയൻ സർക്കാരിന്റെ ഇംഗിതത്തിന് കൂട്ടുനിന്നില്ലെങ്കിൽ ആശുപത്രികളുടെയും സ്‌കൂളുകളുടെയുംവരെ പ്രവർത്തനം തടയുന്ന സ്ഥിതിയാണ്. ഭേദഗതിയിലൂടെ പോലും ഭരണഘടനയുടെ കാതലായ ഫെഡറലിസത്തെ മാറ്റാനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്ത രാജ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ബി സന്തോഷ് നന്ദിയും പറഞ്ഞു. സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ, സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ, മുൻ എംപി എ എം ആരിഫ് എന്നിവർ പങ്കെടുത്തു.









0 comments