നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയ്ക്ക് ജാമ്യമില്ല; ഹർജി തള്ളി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ദൃക്‌സാക്ഷികളില്ലാത്ത കൊലക്കേസിൽ കേട്ടുകേൾവിയുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യാപേക്ഷയിലുണ്ടായിരുന്നത്.
എന്നാൽ ചെന്താമരയ്ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.കഴിഞ്ഞയാഴ്ചയാണ് അഭിഭാഷകൻ മുഖേന ചെന്താമര ജാമ്യാപേക്ഷ നൽകിയത്. മുമ്പ് രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര കോടതിയെ അറിയിച്ചു. അഭിഭാഷകനെ കണ്ടശേഷമാണ് ചെന്താമര തീരുമാനം മാറ്റിയത്.
ജനുവരി 27നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്‌ത് 31ന് സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.









0 comments