ബിജെപി അക്കൗണ്ടുകൾ തുറന്നതെല്ലാം 'കൈ' സഹായത്തിൽ; തുരത്തിയത് എൽഡിഎഫ്

തിരുവനന്തപുരം: വർഗീയതയെ എക്കാലത്തും എതിർത്തും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്. എന്നാൽ അധികാരത്തിനായി സംഘപരിവാറിനെ സഹായിച്ചതും പ്രത്യുപകാരം വാങ്ങിച്ചതുമാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രം. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി നിയമസഭയിലും ലോക്സഭയിലും ബിജെപി സീറ്റുകൾ നേടിയത് യുഡിഎഫിന്റെ നേരിട്ടുള്ള സഹായത്തിലാണ്. എന്നാൽ നിയമസഭയിലുണ്ടായിരുന്ന ബിജെപി അക്കൗണ്ട് പൂട്ടിച്ചതാകട്ടെ എൽഡിഎഫും.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്താണ് ബിജെപി വിജയിച്ചത്. അന്ന് എൽഡിഎഫിനായി വി ശിവൻകുട്ടിയും യുഡിഎഫിനായി വി സുരേന്ദ്രൻപിള്ളയും എൻഡിഎയ്ക്കായി ഒ രാജഗോപാലും മത്സരിച്ചു. 67,813 വോട്ടുകൾ നേടിയാണ് രാജഗോപാൽ വിജയിച്ചത്. ശിവൻകുട്ടി 59,142 വോട്ടുകൾ നേടിയപ്പോൾ സുരേന്ദ്രൻപിള്ളയ്ക്ക് ലഭിച്ചത് വെറും 13,860 വോട്ടുകൾ മാത്രം. എൽഡിഎഫ് വോട്ടുവിഹിതം ഉയർത്തി. 2011ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും ഏറ്റുമുട്ടിയപ്പോൾ വിജയം എൽഡിഎഫിനായിരുന്നു. അന്ന് 20,248 വോട്ടുകൾ യുഡിഎഫിനുണ്ടായിരുന്നു. 2016ൽ ബിജെപിയെ ജയിപ്പിക്കാൻ യുഡിഎഫ് വോട്ടുകൾ മറിച്ചുവെന്ന് കണക്കുകളിൽ വ്യക്തം.
Related News
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേടിയ വിജയത്തിലും കോൺഗ്രസിന്റെ കൈ സഹായമുണ്ടായി. എൽഡിഎഫിനായി വി എസ് സുനിൽകുമാറും യുഡിഎഫിനായി കെ മുരളീധരനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും മത്സരിച്ചു. എൻഡിഎയ്ക്ക് 412,338 വോട്ടുകളും എൽഡിഎഫിന് 337,652 വോട്ടുകളശും ലഭിച്ചു. 328,124 വോട്ടുകൾ നേടി യുഡിഎഫ് തങ്ങളുടെ സിറ്റിങ് സീറ്റിൽ മൂന്നാമതായി. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ്ഗോപി വിജയിച്ചത്. 2019ലാകട്ടെ യുഡിഎഫിന് 415,089 വോട്ടുകൾ ലഭിച്ചിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപന് 93,633 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. 2024ൽ എൽഡിഎഫിന് വോട്ട് വർധിച്ചിട്ടും കോൺഗ്രസ് മറിച്ച വോട്ടിൽ ബിജെപിയെ ജയിപ്പിച്ചുവെന്ന് കണക്കുകൾ തെളിയിക്കുന്നു. കോൺഗ്രസ് നടത്തിയ ദയനീയ വോട്ടുകച്ചവടത്തിന്റെ ഫലമാണ് നേമവും തൃശൂരും.
നിയമസഭയിൽ ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് പൂട്ടിക്കുമെന്ന് 2021ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മതനിരപേക്ഷവാദികൾ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നപ്പോൾ 3,949 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് ബിജെപിയുടെ പ്രബല നേതാവായ കുമ്മനം രാജശേഖരനെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി പരാജയപ്പെടുത്തിയത്.
പിന്നീട് നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രത്യുപകാരം ചെയ്തു. തൃശൂരിൽ കോൺഗ്രസ് നൽകിയ വോട്ട് പാലക്കാട് ബിജെപി തിരിച്ചു നൽകി.എൽഡിഎഫിന് വോട്ടുകൾ വർധിച്ചിട്ടും ബിജെപിയുടെയും എസ്‍ഡിപിഐയുടെയും സഹായത്തോടെയാണ് യുഡിഎഫിന് ജയിക്കാനായത്.









0 comments