കൃഷ്ണരാജ് യുഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തിന്റെ ഇടനിലക്കാരൻ: നാഷണൽ ലീഗ്

മലപ്പുറം: സംഘപരിവാർ സഹയാത്രികനായ അഡ്വ.കൃഷ്ണരാജിനെ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാക്കിയത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ട് കച്ചവടത്തിന്റെ ഭാഗമായെന്ന് നാഷണൽ ലീഗ്. യുഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തിന്റെ ഇടനിലക്കാരനാക്കാനാണ് കൃഷ്ണരാജ്. നിലമ്പൂരിലെ ബിജെപി സ്ഥാനാർഥിയെ തന്നെ യുഡിഎഫ് സ്പോൺസർ ചെയ്തതാണെന്നും നാഷണൽ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു.
വഖഫ് ഭേദഗതി നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ 'കാസ'ക്ക് വേണ്ടി ഹൈക്കോടതിയിൽ കേസ് വാദിക്കുന്നയാളാണ് കൃഷ്ണരാജ്. കടുത്ത ന്യൂനപക്ഷ വിരോധിയും തീവ്ര സംഘപരിവാർ നിലപാടുകാരനുമായ ഇയാളെയാണ് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഹൈക്കോടതിയിൽ സ്റ്റാൻഡിംഗ് കോൺസലാക്കിയതെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പികെഎസ് മുജീബ് ഹസ്സൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിനായി കേസുകൾ ഹൈക്കോടതിയിൽ നടത്താൻ കൃഷ്ണരാജിന് യുഡിഎഫ് ഭരണസമിതി നിയമനം നൽകിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കൊടുംവർഗീയ പ്രചരണം നടത്തുന്നയാളാണ് കൃഷ്ണരാജ്. മതസ്പർധ വളർത്തുന്ന പ്രചരണം നടത്തിയതിന് ഇയാൾക്കെതിരെ കേസുമുണ്ട്. കോൺഗ്രസും ലീഗും ചേർന്നാണ് പഞ്ചായത്ത് ഭരണം നടത്തുന്നത്.









0 comments