മുണ്ടക്കൈ ഭൂമി തട്ടിപ്പ് ; കള്ളം പൊളിഞ്ഞപ്പോൾ ഒളിച്ചോടി ലീഗ്

കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ വാങ്ങിയത് തോട്ടഭൂമിയല്ലെന്ന മുസ്ലിംലീഗിന്റെ കള്ളം പൊളിഞ്ഞതോടെ മറുപടി ഇല്ലാതെ നേതൃത്വം. നിർമാണവിലക്കുള്ള തോട്ടഭൂമിയാണെന്ന് സ്ഥലം നൽകിയവർ ലാൻഡ് ബോർഡിൽ മൊഴി നൽകിയതോടെയാണ് ലീഗിന്റെ നുണ വെളിച്ചത്തായത്.
തുച്ഛമായ വിലയ്ക്ക് കിട്ടുമായിരുന്ന തോട്ടഭൂമി 12 കോടി രൂപയ്ക്കാണ് വാങ്ങിയത്. കാപ്പിച്ചെടി പിഴുത് ഭൂമി തരംമാറ്റിയതായി വില്ലേജ് ഓഫീസർ ലാൻഡ് ബോർഡിന് റിപ്പോർട്ട് നൽകിയതോടെയാണ് ലീഗ് നേതാക്കൾ പച്ചക്കള്ളം പറഞ്ഞത്.
മുഴുവൻ രേഖകളുമുള്ള ഭൂമിയാണെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി എം എ സലാമും വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദും ഉൾപ്പെടെ നേതാക്കൾ ആവർത്തിച്ചു. ലാൻഡ് ബോർഡ് ഹിയറിങ്ങിൽ രേഖകൾ ഹാജരാക്കുമെന്നും അവകാശപ്പെട്ടു. ആദ്യ ഹിയറിങ്ങിൽ ഹാജരായില്ല. രണ്ടാം ഹിയറിങ്ങിലാണ് തോട്ടഭൂമിയാണെന്ന് ഉടമകൾ സത്യവാങ്മൂലം നൽകിയത്. ലീഗ് നേതൃത്വമാണ് കാപ്പിച്ചെടികൾ പിഴുത് തരംമാറ്റാൻ ശ്രമിച്ചതെന്നും മൊഴി നൽകി. 22ന് വീണ്ടും ഹിയറിങ് നടത്തും.
തോട്ടഭൂമിയാണെന്ന വസ്തുത പുറത്തുവന്നിട്ടും പ്രതികരിക്കാൻ ലീഗ് സംസ്ഥാന, ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. പ്രതികരണത്തിന് ശ്രമിച്ച മാധ്യമപ്രവർത്തകരിൽനിന്ന് ഒഴിഞ്ഞുമാറി.
നിർമാണയോഗ്യമായ ഭൂമി ‘പൊന്നുംവിലയ്ക്ക് ’ വാങ്ങിയെന്നായിരുന്നു അവകാശ വാദം. സെന്റിന് 15,000 രൂപയ്ക്കുവരെ ലഭിക്കുന്ന ഭൂമി 98,000 മുതൽ 1.22 ലക്ഷം രൂപവരെ നൽകി തട്ടിപ്പുനടത്തുകയായിരുന്നെന്ന് വ്യക്തം.
പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കല്ലങ്കോടൻ മൊയ്തുവടക്കം അഞ്ചുപേരിൽനിന്നാണ് ഭൂമി വാങ്ങിയത്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് 40 കോടി രൂപയോളമാണ് ജനങ്ങളിൽനിന്ന് ലീഗ് സമാഹരിച്ചത്.









0 comments