വീട് ലീഗുകാർക്ക്, പേര് കവളപ്പാറയ്ക്കും ; പുനരധിവാസത്തിന്റെ പേരിലും ലീഗ് തട്ടിപ്പ്

എടക്കര (മലപ്പുറം)
കവളപ്പാറ ദുരന്തത്തിന്റെ മറവിലും മുസ്ലിംലീഗിന്റെ വൻ കൊള്ള. 50 ദുരന്തബാധിത കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പത്ത് കുടുംബങ്ങൾക്കാണ് വീടായത്. ഇതിൽ ഒരാൾപോലും കവളപ്പാറ ദുരന്തബാധിതരുമല്ല. പദ്ധതിയുടെ മറവിൽ ലീഗ് നേതാക്കളും പ്രവർത്തകരും വീട് സ്വന്തമാക്കി. കെഎംസിസി മുഖേന വിദേശത്തുനിന്നുൾപ്പെടെ കോടികൾ പിരിച്ചിട്ടും വരവുചെലവ് കണക്കുകളും ലീഗ് പുറത്തുവിട്ടിട്ടില്ല.
2019 ആഗസ്ത് എട്ടിനായിരുന്നു 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തം. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ വീഡിയോ പ്രചരിപ്പിച്ച് കെഎംസിസി മുഖേന പുനരധിവാസ പദ്ധതിക്കായി അഞ്ചുകോടി പിരിച്ചു. നാട്ടിലും തകൃതിയായ പിരിച്ചു. പോത്തുകല്ല് വെളുമ്പിയമ്പാടം, കോടാലിപൊയിൽ, പൂളപ്പാടം പ്രദേശങ്ങളിൽ തുച്ഛമായ വിലയ്ക്ക് വാങ്ങിയ ഭൂമി മൂന്നിരട്ടി വിലയ്ക്ക് രജിസ്റ്റർ ചെയ്തു. മമ്പാട് പഞ്ചായത്തിൽ വാങ്ങിയ ഭൂമി ലീഗ് നേതാവ് മറിച്ചുവിറ്റെന്നും ആരോപണം.
പൂളപ്പാടത്ത് പത്തും വെളുമ്പിയംപാടത്ത് ആറും കോടാലിപൊയിലിൽ ആറും കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. വെളുമ്പിയംപാടത്തും കോടാലിപൊയിലിലും സർക്കാരിന്റെ ലൈഫ് പദ്ധതിയിലാണ് വീടുകൾ നിർമിച്ചത്. പൂളപ്പാടത്തെ രജിസ്ട്രേഷൻ രേഖകൾ പുറത്തുവന്നതോടെ ഇതിൽ കവളപ്പാറയിലെ ഒരാൾപോലും ഇല്ലെന്ന് തെളിഞ്ഞു. സമീപപഞ്ചായത്തുകളിലെ ലീഗുകാരാണ് പദ്ധതിയിൽ ഇടംനേടിയത്.
ദുരന്തബാധിതർക്ക് വാങ്ങിയ ഭൂമിയിൽ 25 സെന്റ് ലീഗ് പഞ്ചായത്ത് അംഗവും തട്ടിയെടുത്തു. പോത്തുകല്ല് വെളുമ്പിയമ്പാടം പ്രദേശത്ത് വാങ്ങിയ ഭൂമിയിൽ റോഡരികിലെ സ്ഥലമാണ് ലീഗ് പഞ്ചായത്തംഗത്തിന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയത്. ഇപ്പോൾ ഇവിടെ വാഴക്കൃഷി നടത്തുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത്
ലീഗിന്റെ നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി പി ഹാരിസ് പ്രതിയായ ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണച്ചുമതല. നിലവിൽ കേസ് അന്വേഷിക്കുന്ന മലപ്പുറം സ്റ്റേഷൻ ഇൻസ്പെക്ടർ പി വിഷ്ണു കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറും.
റിമാൻഡിലുള്ള ടി പി ഹാരിസിനെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷകസംഘം മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. ഇത് തിങ്കളാഴ്ച പരിഗണിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ പുതിയ കസ്റ്റഡി അപേക്ഷ നൽകും. ഹാരിസ് നൽകിയ ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവാണ് കേസിൽ രണ്ടാം പ്രതി.
തട്ടിപ്പിൽ എട്ടുപേരാണ് പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി. ഹാരിസ് നിക്ഷേപം സ്വീകരിച്ചതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹാരിസിന്റെ മൊബൈൽ ഫോണിൽനിന്ന് ലീഗ് നേതാക്കളുമായി നടത്തിയ പണമിടപാടുകളുടെ വിവരവും ലഭിച്ചതായാണ് സൂചന.









0 comments