മുണ്ടക്കൈ സ്‌കൂളിന്റെ നിർമാണം ജനുവരിയിൽ തുടങ്ങും , ഉയരുന്നത് നാലുകോടിയുടെ രണ്ടുനില കെട്ടിടം , വെള്ളാർമല സ്‌കൂളും നിർമാണത്തിലേക്ക്
print edition ഇന്ന് ശിശുദിനം ; ഉയിർക്കാൻ മുണ്ടക്കൈ സ്‌കൂൾ

കളിപ്പാട്ടങ്ങളുമായി മുണ്ടക്കെെ ഗവ. എൽപി സ്കൂളിലെ/പ്രീ പ്രൈമറി ക്ലാസിലെ വിദ്യാർഥികൾ

അജ്‌നാസ് അഹമ്മദ്
Published on Nov 14, 2025, 04:30 AM | 1 min read
മേപ്പാടി
ഉരുളൊഴുക്കിയ പുഞ്ചിരി അതിജീവന പാഠത്തിലൂടെ തിരിച്ചുപിടിച്ച മുണ്ടക്കൈയിലെ കുരുന്നുകൾ സ്വന്തം സ്‌കൂൾ ഒരുങ്ങുന്ന സന്തോഷത്തിലാണ് ശിശുദിനംകൊണ്ടാടുക. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ എൽപി സ്‌കൂൾ നീലിക്കാപ്പിൽ ജനുവരിയോടെ നിർമാണം ആരംഭിക്കും. നാലുകോടി രൂപയുടെ കെട്ടിട നിർമാണത്തിന് ഭരണാനുമതിയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സാങ്കേതിക അനുമതി ലഭിക്കും.
ജനുവരിയിൽ ടെൻഡർ ക്ഷണിച്ച് കുരുന്നുകൾക്ക് പുതുവത്സര സമ്മാനമായി പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടുനിലകളിലായി 10,170.92 ചതുരശ്ര അടിയിൽ ആധുനിക കെട്ടിടമാണ് ഉയരുക. സ്‌കൂളിനോട് ചേർന്ന് അങ്കണവാടി, വില്ലേജ് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം എന്നിവയുമുണ്ടാകും.
ഉരുളിൽ തകർന്ന വെള്ളാർമല സ്‌കൂളും ഇതിനോടുചേർന്നുള്ള സ്വകാര്യഭൂമി ഏറ്റെടുത്ത് നിർമിക്കാനാണ് പദ്ധതി. വെള്ളാർമലക്കായി എട്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദുരന്തമുണ്ടായി 35 ദിവസത്തിനുള്ളിൽ മേപ്പാടി സ്‌കൂളിൽ വെള്ളാർമല സ്‌കൂളിന്റെയും മേപ്പാടി എ പി ജെ ഹാളിൽ മുണ്ടക്കൈ എൽപി സ്‌കൂളിന്റെയും പുനഃപ്രവേശനോത്സവം നടത്തിയാണ് സർക്കാർ കുട്ടികളുടെ പഠനം ഉറപ്പാക്കിയത്.
ദുരന്തത്തിൽ പൊലിഞ്ഞ മുണ്ടക്കൈയിലെയും വെള്ളാർമലയിലെയും 44 കുട്ടികളുടെ വിടവുമായാണ് സ്‌കൂളുകൾ ആരംഭിച്ചതെങ്കിലും ദുഃഖങ്ങൾ ഒരോന്നായി മായ്‌ച്ചായിരുന്നു സർക്കാരിന്റെ കരുതൽ. രക്ഷിതാക്കൾ രണ്ടുപേരും നഷ്‌ടപ്പെട്ട കുട്ടികൾക്ക് 41 ലക്ഷം രൂപയും ടൗൺഷിപ്പിൽ വീടും നൽകിയാണ് സംരക്ഷിക്കുന്നത്. രക്ഷിതാക്കളിൽ ഒരാൾ നഷ്‌ടമായ കുട്ടികൾക്ക് 15 ലക്ഷം രൂപയും ടൗൺഷിപ്പിലെ വീടും ഉറപ്പാക്കിയിട്ടുണ്ട്.









0 comments