20 ദിവസത്തിന് ശേഷം മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിൽ

ഡോ.മോഹനൻ കുന്നുമ്മൽ (File Photo)
തിരുവനന്തപുരം: നീണ്ട ഇരുപത് ദിവസങ്ങൾക്ക് ശേഷം താൽകാലിക വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ കേരള സർവകലാശാല ആസ്ഥാനത്തെത്തി. സർവകലാശാലയിൽ ആർഎസ്‌എസ് അജൻഡ നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ ശക്‌തമായ പ്രതിരോധം ഉയർന്നതോടെ ഭരണസ്‌തംഭനം സൃഷ്ടിച്ച് മുങ്ങുകയായിരുന്നു മോഹനൻ കുന്നുമ്മൽ. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി ഫയലുകളാണ് താൽകാലിക വി സി സർവകലാശാലയിൽ എത്താതിരുന്നത് മൂലം കെട്ടികിടക്കുന്നത്.
2,500 ഓളം ബിരുദ സർട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. അധ്യാപകരുടെ സ്ഥാനക്കയറ്റം, വിദ്യാർഥികളുടെ തുടർപഠനത്തിന് അനിവാര്യമായ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള അപേക്ഷ തുടങ്ങിയവയും വിസിയുടെ ദുർവാശിയിൽ തീർപ്പാകാതെ കിടക്കുന്നു. ഗവേഷക വിദ്യാർഥികളുടെ റിസർച്ച് തീസിസ് പരിശോധിക്കേണ്ട ‘ഇവാലുവേഷൻ എക്‌സ്‌പർട്ട് പാനൽ’ സംബന്ധിച്ച ഫയലും തീർപ്പാക്കിയിട്ടില്ല.
സർവകലാശാലയുടെ വികസനത്തിന് വിവിധ പദ്ധതികളുടെ ഭാഗമായി ലഭിച്ച തുക വിസിയുടെ കെടുകാര്യസ്ഥത മൂലം പദ്ധതി നിർദേശം പോലും സമർപ്പിക്കാനാകാതെ മുടങ്ങിക്കിടക്കുകയാണ്. സർവകലാശാലയുടെ ഒരു പഠനവിഭാഗത്തിലും സെമിനാർ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കും താൽകാലിക വി സി അനുമതി നൽകുന്നില്ല. കൃത്യമായ അധ്യാപക നിയമനമടക്കം നടത്താതെ സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലും പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്.









0 comments