തിരോധാനക്കേസ്; ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന

ഫോട്ടോ: കെ എസ് ആനന്ദ്
ചേർത്തല : സ്ത്രീകളുടെ തിരോധാനക്കേസിൽ ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന. നാഷണൽ സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ് തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
ഭൂമിയ്ക്കടിയിൽ ശരീരവാശിഷ്ടങ്ങളുണ്ടെങ്കിൽകണ്ടെത്തുകയാണ് ലക്ഷ്യം. സെബാസ്റ്റ്യനുമായി അന്വേഷണ സംഘം ഏറ്റുമാനൂരിലെ മൊബൈൽ ഫോൺ കടയിൽ എത്തി തെളിവെടുക്കും. ഭാര്യയുടെ ഒപ്പം ഇരുത്തിയും ചോദ്യം ചെയ്തേക്കും.
ചേർത്തല കേന്ദ്രീകരിച്ച് നടന്ന സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് 2005 മുതൽ സംസ്ഥാനത്ത് കാണാതായ സ്‌ത്രീകളെ കുറിച്ചുള്ള വിവരങ്ങൾ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽനിന്ന് പൊലീസ് ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് വിവരങ്ങൾ ശേഖരിച്ചത്. ഇരകളെ തെരഞ്ഞെടുക്കാൻ സെബാസ്റ്റ്യൻ മറയാക്കിയിരുന്നത് വസ്തുവ്യാപാരവും ആരാധനാലയങ്ങളുമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കുടുംബവുമായി അകന്ന് കഴിഞ്ഞവരാണ് കാണാതായവരിൽ പലരും. ഇത്തരം പശ്ചാത്തലങ്ങളുള്ള സ്ത്രീകളുടെ വിവരങ്ങളാകും പരിശോധിക്കുക.
ജെയ്നമ്മ വധക്കേസിൽ കസ്റ്റഡിയിലുള്ള ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ശാസ്ത്രീയമായി ചോദ്യംചെയ്യാൻ തുടങ്ങി.
കേസിൽ ഇതിനകം 24 പേരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്തത്. ശാസ്ത്രീയ തെളിവുകൾ അന്വേഷകസംഘം ശേഖരിച്ചു. ജെയ്നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈൽഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതാണ് നിർണായക തെളിവ്. ഇൗരാറ്റുപേട്ടയിലെ സ്ഥാപനത്തിലെത്തി ജെയ്നമ്മയുടെ നമ്പറിൽ ഫോൺ റീചാർജ് ചെയ്തത് അന്വേഷകസംഘം കണ്ടെത്തി. അവിടത്തെ സിസിടിവി ദൃശ്യവും ശേഖരിച്ചു.









0 comments