നിയമസഭ സബ്‌മിഷൻ വളച്ചൊടിച്ചാണ് ജമാഅത്തെ ഇസ്ലാമിയുടെ വർഗീയവും ദേശവിരുദ്ധവുമായ പ്രചാരണം
എൻഡിഎഫിന്റെ പേര് വെട്ടി മലപ്പുറമാക്കി വിഷപ്രചാരണം

സി പ്രജോഷ്‌കുമാർ
Published on Jul 10, 2025, 01:25 AM | 1 min read
മലപ്പുറം
സിപിഐ എം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായ എൻ കണ്ണന്റെ പേരിൽ വർഗീയ, ദേശവിരുദ്ധ നുണപ്രചാരണവുമായി ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയാ വൺ. നിയമസഭയിൽ തീവ്രവാദ സംഘടനയായ എൻഡിഎഫിനെതിരെപറഞ്ഞ കാര്യങ്ങൾ, മലപ്പുറം ജില്ലക്കെതിരായി പറഞ്ഞതാണെന്ന് വരുത്തുകയാണ് ലക്ഷ്യം.
ചാനലിലെ ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയിലാണ് ജമാഅത്തെ ഇസ്ലാമി പരമാധികാര സഭയായ ശൂറ കൗൺസിൽ അംഗവും മീഡിയാ വൺ മാനേജിങ് എഡിറ്ററുമായ സി ദാവൂദ് നുണ പടച്ചുണ്ടാക്കിയത്.

മലപ്പുറം ജില്ലയിൽ ക്രിസ്മസ് നക്ഷത്രങ്ങൾ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ലെന്നും ശബരിമലക്ക് പോകുന്നവർക്കുള്ള കറുത്ത മുണ്ട് വിൽക്കാൻ സമ്മതിക്കുന്നില്ലെന്നും കണ്ണൻ നിയമസഭയിൽ പ്രസംഗിച്ചുവെന്നാണ് ദാവൂദ് പറഞ്ഞത്.
മത തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെക്കുറിച്ചാണ് കണ്ണൻ നിയമസഭയിൽ 1999 മാർച്ച് 23ന് സബ്മിഷൻ ഉന്നയിച്ചത്. ഇതിൽ തീവ്രവാദ സംഘടനയായ എൻഡിഎഫിന്റെ പ്രവർത്തനങ്ങൾ അക്കമിട്ടു പറഞ്ഞിരുന്നു.
‘നാസറും തസ്‌ലീനാഭായിയുമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹത്തിന് സാക്ഷി പറഞ്ഞ ജബ്ബാർ–- ഫൗസിയ ദമ്പതികളെ എൻഡിഎഫ് ഭീഷണിപ്പെടുത്തി. അനാശാസ്യം നടത്തി എന്നുപറയുന്ന രണ്ട് സ്ത്രീകളെ പിടിച്ച് മൊട്ടയടിപ്പിച്ചതായും പറയുന്നു. സൗഹാർദപരമായി ജീവിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനായുള്ള പരിശ്രമമാണ് അവരുടെ ഭാഗത്തുനിന്ന് നടക്കുന്നത്'- ഇതായിരുന്നു സബ്മിഷൻ. ഇതിൽ എൻഡിഎഫ് എന്ന ഭാഗം കളഞ്ഞ് ‘മലപ്പുറം ജില്ല’ എന്ന് തിരുകിക്കയറ്റുകയായിരുന്നു.
സബ് മിഷനിൽ ഹിന്ദു വർഗീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം സംഘടനകളെ നിലയ്ക്കുനിർത്താൻ സർക്കാർ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതാണ് മലപ്പുറം ജില്ലയ്‌ക്കെതിരായി സിപിഐ എം നേതാവ് പറഞ്ഞുവെന്ന് ദാവൂദ് വളച്ചൊടിച്ചത്. ബിജെപി നേതാവ് കെ സുരേന്ദ്രനുംമുമ്പേപറന്ന പക്ഷിയാണ് എൻ കണ്ണനെന്നും പരിഹസിക്കുന്നുണ്ട്.









0 comments