തെരുവുനായ നിയന്ത്രണം; പുതിയ എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: തെരുവുനായകളെ നിയന്ത്രിക്കുന്നതിന് പുതിയ എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. നിലവിൽ 15 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
തദ്ദേശ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് തെരുവുനായ വന്ധ്യകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കേന്ദ്ര സർക്കാർ അനിമൽ ബർത്ത് കൺട്രോൾ നിയമത്തിൽ അയവുവരുത്തിയാൽ മാത്രമേ പദ്ധതി ഫലപ്രദമാവുകയുള്ളു.
‘എബിസി കേന്ദ്രത്തിൽ തെരുവുനായെ വന്ധ്യംകരണം ചെയ്യണമെങ്കിൽ അതിനായുള്ള ഓപ്പറേഷൻ തീയേറ്റർ ശീതികരിച്ചത് ആവേണ്ടതുണ്ട്. നിശ്ചിത വർഷത്തെ സേവന പരിചയമുള്ള ഡോക്ടറേയും ഇതിനായി ആവശ്യമാണ്. ശസ്‌ത്രക്രിയ കഴിഞ്ഞാൽ ആറുദിവസം നായയെ സംരക്ഷിക്കണം. റഫ്രിജറേറ്റർ വേണം തുടങ്ങിയവയാണ് ഇതിനായുള്ള നിബന്ധനകൾ. ഈ നിയമങ്ങളിൽ ഇളവു വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എംപിമാരും ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കണം. ജനങ്ങളുടെ പ്രദേശികമായ എതിർപ്പും പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.’– സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.









0 comments