കോട്ടയം– എറണാകുളം ജില്ലകളെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന പാലം
print edition മാക്കേകടവ്–നേരേകടവ് പാലവും കരതൊടുന്നു

ടി പി സുന്ദരേശൻ
Published on Nov 20, 2025, 12:55 AM | 1 min read
ചേർത്തല
കോട്ടയം– എറണാകുളം ജില്ലകളെ ആലപ്പുഴയുമായി ബന്ധിപ്പിച്ച് വേന്പനാട് കായലിന് കുറുകെ ഉയരുന്ന മാക്കേകടവ്–നേരേകടവ് പാലം പൂർത്തീകരണത്തിലേക്ക്. അവസാന ഗർഡർ കഴിഞ്ഞദിവസമാണ് നിർമിച്ചത്. 85 ശതമാനം പൂർത്തിയായ പാലം 2026 ആദ്യം ഗതാഗതത്തിന് തുറക്കാനാകും.
പ്രതികൂല കാലാവസ്ഥയിലും അതിവേഗമാണ് നിർമാണം. 800 മീറ്റർ നീളവും 11.23 മീറ്റർ വീതിയുമുള്ള പാലത്തിന്റെ 610 മീറ്റർ നിർമാണവും പൂർത്തിയായി. പാലത്തിനാവശ്യമായ 80 ഗർഡറുകളും പൂർത്തിയായി. അവസാന ഗർഡറിന്റെ കോൺക്രീറ്റിങ് കഴിഞ്ഞദിവസം നടന്നു.
മാക്കേകടവ് ഭാഗത്തെ 19 സ്‌പാനുകളിലും ഗർഡർ സ്ഥാപിച്ചു. 18–ാം സ്‌പാനിന്റെ മേൽത്തട്ട് കോൺക്രീറ്റിങ്ങിന് പ്രവൃത്തി പുരോഗമിക്കുന്നു. 17 സ്‌പാനുകളുടെയും മേൽത്തട്ട് കോൺക്രീറ്റുചെയ്‌തു. ആകെ 22 സ്‌പാനാണ്. ഗർഡർ പൂർണമായി സ്ഥാപിച്ചശേഷമാകും മാക്കേകടവ് ഭാഗത്ത് അപ്രോച്ച്‌റോഡ് നിർമിക്കുക.
അപ്രോച്ച്‌റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന് വർഷങ്ങൾനീണ്ട നിയമനടപടികളും തർക്കങ്ങളുമായിരുന്നു. അതെല്ലാം അതിജീവിച്ച് 2024ലാണ് നിർമാണം പുനരാരംഭിച്ചത്. ആകെ 98.09 കോടിയാണ് നിർമാണച്ചെലവ്.
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ ഏറെ യാത്രാസൗകര്യമാകും. ദൂരവും സമയം കുറയും. അടിസ്ഥാനസൗകര്യ വികസനത്തിൽ എൽഡിഎഫ് സർക്കാരിന്റെ നിശ്‌ചയദാർഢ്യം പദ്ധതിക്ക് അനുഗ്രഹമായി.







0 comments