തെരഞ്ഞെടുപ്പ് പ്രചാരണം സ്‌പീഡ് ട്രാക്കിൽ എൽഡിഎഫ്

സ്വന്തം ലേഖകൻ
ആലപ്പുഴ
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്‌ച പിന്നിടുന്പോൾ പ്രചാരണരംഗത്ത് എൽഡിഎഫ് ബഹുദൂരം മുന്നിൽ. തെരഞ്ഞെടുപ്പുകമ്മിറ്റി രൂപീകരിച്ച് നേരിട്ടും സാമൂഹികമാധ്യമങ്ങൾ വഴിയും എൽഡിഎഫ് മുന്നേറി. വോട്ടർമാരെ കാണുന്നതിൽ ആദ്യറൗണ്ട് സ്ഥാനാർഥികൾ പൂർത്തിയാക്കി. പഞ്ചായത്ത് കൺവൻഷനുകൾ ഭൂരിഭാഗവും പൂർത്തിയായി. സ്ഥാനാർഥികളുടെ പൊതുപര്യടനം ഉടൻ ആരംഭിക്കും. വീടുകൾ കയറിയും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ട് ഉറപ്പിക്കൽ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികൾ ഉയർത്തിയ പ്രചാരണം ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഓൺലൈൻ പ്രചാരണവും ‘സ്‌പീഡ് ട്രാക്കി’ലാണ്. വീഡിയോകളും കാർഡുകളും റീലുകളും പ്രചാരണത്തിനുണ്ട്. ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്കുകളിലും സ്ഥാനാർഥി നിർണയ തർക്കങ്ങൾ പരിഹരിക്കാനാവാത്തതിനാൽ യുഡിഎഫും എൻഡിഎയും അങ്കലാപ്പിലാണ്. അതിനാൽ ഇവരുടെ പ്രചാരണവും വളരെ മന്ദഗതിയിലാണ്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പലയിടത്തും പ്രവർത്തകർ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. മുസ്‌ലിം ലീഗിന് ആവശ്യമായ സീറ്റുകൾ ലഭിക്കാത്തതിനാൽ കെപിസിസിക്ക് അടക്കം പരാതി നൽകിയിരിക്കുകയാണ്. ബിജെപി– ബിഡിജെഎസ് തർക്കം എൻഡിഎ മുന്നണിയിൽ കൊടുന്പിരിക്കൊണ്ട് നിൽക്കുന്നു. പ്രശ്‌നപരിഹാരത്തിനായി വ്യാഴാഴ്‌ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ച നടത്താനിരിക്കുകയാണ്. ബിഡിജെഎസ് സ്ഥാനാർഥികൾ വ്യാഴാഴ്‌ച പത്രിക സമർപ്പിച്ചു തുടങ്ങും. ധാരണയായില്ലെങ്കിൽ ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ബിഡിജെഎസ് തീരുമാനം. ഇതെല്ലാം എൻഡിഎയുടെ പ്രചാരണത്തെ ബാധിക്കുന്നുണ്ട്.








0 comments