മുക്കാൽ നൂറ്റാണ്ടിന്റെ ഭരണത്തുടർച്ച ലോക ജനാധിപത്യ ചരിത്രത്തിലെ അപൂർവതയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി
ചുവന്നചരിത്രത്തിന്റെ വജ്രത്തിളക്കത്തിൽ മടിക്കൈ

മടിക്കൈ പഞ്ചായത്ത് കമ്യൂണിസ്റ്റ് ഭരണസാരഥ്യത്തിന്റെ 75-–ാം വാര്‍ഷികാഘോഷം സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
മടിക്കൈ (കാസർകോട്)
ജന്മി നാടുവാഴിത്തത്തെ കടപുഴക്കി 75 വർഷം മുമ്പ് മടിക്കൈ പഞ്ചായത്തിൽ കനിംകുണ്ടിൽ അപ്പു കാരണവരുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ അധികാരമേറ്റ വീറുറ്റ ചരിത്രത്തിന്റെ വജ്രജൂബിലിയാഘോഷത്തിന് ആവേശത്തുടക്കം. ജന്മിമാർ നിർദേശിക്കുന്നവർ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമാകുന്ന അടിമബോധത്തിൽനിന്ന് ജനാധിപത്യഭരണക്രമത്തിന് തുടക്കംകുറിച്ച ദേശത്തിലെ ജനതയൊന്നടങ്കം ചരിത്രമുഹൂർത്തത്തിന്റെ ഓർമപങ്കിടലിന് സാക്ഷിയായി. 1950 ജൂലൈ 14 ആണ് ചരിത്രത്തിൽ ഇടംപിടിച്ച ആ ദിനം. ആയിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയും ചുവപ്പുവളന്റിയർ മാർച്ചോടെയുമാണ് ചരിത്രത്തെ ത്രസിപ്പിക്കുന്ന ഓർമകൾ മടിക്കൈ നെഞ്ചേറ്റിയത്. മുക്കാൽ നൂറ്റാണ്ട് ഭരണത്തുടർച്ചയെന്നത് ജനാധിപത്യത്തിൽ ലോകചരിത്രത്തിലെ അപൂർവതയാണെന്ന് ഓർമപ്പെടുത്തി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആഘോഷം ഉദ്ഘാടനംചെയ്തു.
ലോകചരിത്രത്തിലാദ്യമായി അധ്വാനിക്കുന്നവന്റെ ഭരണവ്യവസ്ഥ സൃഷ്ടിച്ചത് 1871ൽ പാരീസ് കമ്യൂൺ ആയിരുന്നു. 72 ദിവസംമാത്രം നീണ്ട ഭരണം വലിയ പാഠങ്ങളാണ് പഠിപ്പിച്ചത്. ജയിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് മടിക്കൈയുടെ സവിശേഷത. ജന്മി തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പിനെ ജനകീയവൽക്കരിച്ചുവെന്നതാണ് അതിന്റെ പ്രാധാന്യം. മടിക്കൈയുടെ അനുഭവം കേരളത്തിന്റെ അനുഭവമായി വികസിക്കണം– ബേബി പറഞ്ഞു.
കേരളത്തിൽ മൂന്നാമത്തെ ഭരണത്തുടർച്ചയാണ് നമ്മുടെ നോട്ടം. കേന്ദ്രം കഴുത്തുഞെരിച്ചുകൊണ്ടിരിക്കുമ്പോൾ അതൊരു വെല്ലുവിളിയാണ്. ഇന്ത്യയിലും അത്തരം മാറ്റം സാധ്യമാണോയെന്നതിൽ ചിലർക്ക് സംശയമുണ്ടാകും. ശ്രീലങ്കയിലേക്ക് നോക്കൂ. ഇന്ത്യയിൽ സിപിഐ എമ്മിന് സമാനമായ സ്വാധീനമുണ്ടായ ജെവിപിയുടെ അനുരകുമാര ദിസ്സെനായകെ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. ജനങ്ങൾക്കിടയിലുള്ള അസംതൃപ്തി വളർന്നുവരുമ്പോൾ അതിന് മൂർത്തമായ രൂപം നൽകിയാൽ മാറ്റം സാധ്യമാണെന്നാണ് ശ്രീലങ്കയുടെ കമ്യൂണിസ്റ്റ് വിജയം തെളിയിക്കുന്നതെന്നും ബേബി ഓർമിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി പ്രഭാകരൻ അധ്യക്ഷനായി.









0 comments