print edition ദാരിദ്ര്യനിർമാർജനവും എൽഡിഎഫിന്റെ ഉറപ്പ് : എം വി ഗോവിന്ദൻ

തിരുവനന്തപുരം
രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ് ദാരിദ്ര്യനിർമാർജനവുമെന്ന് തിരുവനന്തപുരത്ത് എൽഡിഎഫ് കൺവൻഷനിൽ പങ്കെടുത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട് മുന്നേറി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോഴും മാധ്യമങ്ങളെ സ്വാധീനിച്ച് ചിലർ ഇതിനെതിരെ പ്രചാരവേല നടത്തി.
രണ്ടുലക്ഷം കോടിയോളം രൂപ ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി കേന്ദ്രം നൽകാനുണ്ട്. പ്രതിസന്ധിയുണ്ടാക്കിയിട്ടും ആനുകൂല്യങ്ങൾ നൽകുന്നതിൽനിന്ന് സർക്കാർ പിന്തിരിഞ്ഞില്ല. ക്ഷേമപെൻഷനടക്കം വർധിപ്പിച്ചു. വീട്ടമ്മമാരുടെ അധ്വാനത്തിന് മൂല്യമുണ്ടെന്ന് സർക്കാർ അംഗീകരിച്ചു. 31.34 ലക്ഷം കുടുംബങ്ങൾക്ക് 1000 രൂപവീതം നൽകാൻ തീരുമാനിച്ചു. മെച്ചപ്പെട്ട ജീവിതം സാധാരണക്കാർക്ക് നയിക്കാനാകുന്ന നവകേരളം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതിലേക്കുള്ള നാഴികക്കല്ലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക് കടക്കുകയാണെന്ന കേളികൊട്ടായി അതു മാറണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments