ജോലിഭാരത്തിൽ വലഞ്ഞ് ലോക്കോ പൈലറ്റുമാർ

സ്വന്തം ലേഖിക
Published on Sep 23, 2025, 09:06 AM | 1 min read
കണ്ണൂർ: ജോലിഭാരം കുറയ്‌ക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപകമായി ലോക്കോപൈലറ്റുമാർ പ്രക്ഷോഭം നടത്തുന്നതിനിടെയും കണ്ണൂരിൽ ലോക്കോപൈലറ്റിന് ദേഹാസ്വാസ്ഥ്യം. ട്രെയിൻ സർവീസ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ലോക്കോപൈലറ്റ് സർവീസ് നിർത്തി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എമർജൻസി സന്ദേശം നൽകുകയായിരുന്നു. മറ്റൊരു ട്രെയിനിൽ ലോക്കോപൈലറ്റ് എത്തിയാണ് സർവീസ് പുനരാരംഭിച്ചത്.
ഡ്യൂട്ടി സമയം എട്ടുമണിക്കൂർ എന്നത് പന്ത്രണ്ടും പതിനാലും മണിക്കൂറിലേറെ നീളുന്നതിനെതിരെയാണ് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിലുള്ള പ്രതിഷേധം. ജോലിസമയവും ആഴ്ചാവധിയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും ആവശ്യപ്പെടുന്നു. ദക്ഷിണറെയിൽവേയിൽ ലോക്കോപൈലറ്റുകളുടെ ഒഴിവ് നികത്താത്തതിനാൽ ജോലിഭാരം ഏറെയാണ്.
നിലവിലുള്ളവരെക്കൊണ്ട് പന്ത്രണ്ടും പതിനാലും മണിക്കൂർ അധികജോലി എടുപ്പിക്കുകയാണ് റെയിൽവേ. മതിയായ വിശ്രമത്തിനും സമയയംനൽകുന്നില്ല. രാത്രി ഡ്യൂട്ടി എടുത്തവർ മതിയായ ഉറക്കം ലഭിക്കാതെ വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടിവരുന്നു. ഇത് ലോക്കോ പൈലറ്റുമാർക്ക് മാനസിക – ശാരീരിക സമ്മർദമുണ്ടാക്കുന്നുണ്ട്. പകലും രാത്രിയും ഒരേപോലെ ഡ്യൂട്ടി എടുക്കേണ്ടിവരുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പ്രശ്‌നപരിഹാരത്തിന് ലോക്കോപൈലറ്റുമാരുടെ ഒഴിവുകൾ നികത്തണമെന്ന ആവശ്യത്തോട് റെയിൽവേ മുഖംതിരിഞ്ഞു നിൽക്കുകയാണ്.









0 comments