സിറ്റിങ് സീറ്റ് വിട്ടുനൽകി ലീഗിന്റെ മൗദൂദി പ്രേമം
print edition വടക്ക് ലീഗ് ‘ഇൻ ’ തെക്ക് ‘ഒൗട്ട് ’ ; തെക്കൻ കേരളത്തിൽ കോൺഗ്രസ് അവഗണിക്കുന്നതായി ലീഗ്

കോഴിക്കോട്
തെക്കൻ കേരളത്തിൽ സീറ്റ് നൽകാതെ കോൺഗ്രസ് അവഗണിക്കുന്നതായി മുസ്ലിംലീഗ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ലീഗിനെ തഴഞ്ഞത്. ഇവിടങ്ങളിൽ ജില്ലാ പഞ്ചായത്തിൽ ഒരിടത്തും ലീഗിനെ പരിഗണിച്ചില്ലെന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ പരസ്യമായി പറഞ്ഞിട്ടും കോൺഗ്രസ് ഗൗനിക്കാത്തതിൽ ലീഗ് കടുത്ത പ്രതിഷേധത്തിലാണ്.
തെക്കൻ ജില്ലകളിൽ ലീഗിന് സീറ്റ് നൽകിയാൽ ക്രൈസ്തവ, നായർ വോട്ടുകൾ നഷ്ടമാകുമെന്ന ഭീതിയിലാണ് കോൺഗ്രസ്. സമുദായ സന്തുലനത്തെ ഇത് ബാധിക്കുമെന്നാണ് കോൺഗ്രസ് എംപിമാരടക്കമുള്ളവരുടെ നിലപാട്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ജില്ലാ പഞ്ചായത്തിൽ ലീഗിന് നൽകിയത് മൂന്നുസീറ്റ് മാത്രമാണ്. 2020ലെ പരിഗണനപോലും ഇത്തവണ ലഭിച്ചില്ലെന്ന് ലീഗ് നേതാക്കൾ പറയുന്നു.
കൊല്ലത്ത് കോൺഗ്രസ് വഞ്ചിച്ചെന്നാണ് പ്രവർത്തകരുടെ വികാരം. ജില്ലാ പഞ്ചായത്തിലെ ചിതറ ഡിവിഷൻ ഇത്തവണ തിരിച്ചെടുത്തു. കോർപറേഷനിൽ കഴിഞ്ഞ തവണ ലീഗിന് നൽകിയ അഞ്ച് സീറ്റിൽ മൂന്നും ഇത്തവണ കോൺഗ്രസ് കൈയടക്കി. കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയമോ എരുമേലിയോ നൽകണമെന്നായിരുന്നു ആവശ്യം. ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിന് വേണ്ടിയാണ് മുണ്ടക്കയം ചോദിച്ചത്. കിട്ടിയതാകട്ടെ തോൽക്കുന്ന വൈക്കം സീറ്റ്. ഇതോടെ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് പിണങ്ങി.
ഇടുക്കി ജില്ലാ പഞ്ചായത്തിലും തൊടുപുഴ നഗരസഭയിലും പരിഗണന കിട്ടിയില്ല. ആലപ്പുഴയിൽ അന്പലപ്പുഴ സീറ്റിനായി കെപിസിസിയുടെ വാതിലിൽ മുട്ടിയിരിക്കയാണ് ജില്ലാ ലീഗ് നേതൃത്വം.
പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മുന്നണിക്ക് പുറത്താണെന്ന വേദനയാണ് ലീഗ്. ഉള്ള സീറ്റുകളും വിട്ടുകൊടുക്കുന്ന ലീഗ് നേതൃത്വം കോൺഗ്രസിന് കീഴടങ്ങുകയാണെന്ന അമർഷം പ്രവർത്തകർക്കിടയിലുണ്ട്.
സിറ്റിങ് സീറ്റ് വിട്ടുനൽകി ലീഗിന്റെ മൗദൂദി പ്രേമം
മലപ്പുറത്ത് സിറ്റിങ് സീറ്റുകൾ വിട്ടുനൽകി മുസ്ലിംലീഗിന്റെ ജമാഅത്തെ ഇസ്ലാമി പ്രേമം. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി സീറ്റ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിക്ക് നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണിത്. മലപ്പുറം നഗരസഭയിൽ 33–ാം വാർഡിൽ ലീഗ് സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും നടന്നു. എന്നാൽ, ബുധനാഴ്‌ച വാർഡ് വെൽഫെയറിന് നൽകി. പ്രാദേശിക ഘടകത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് തീരുമാനം. അങ്ങാടിപ്പുറത്തും ഏലംകുളത്തും ലീഗിന്റെ സീറ്റാണ് നൽകിയത്. കൂട്ടിലങ്ങാടിയിൽ കഴിഞ്ഞ തവണ ലീഗിന്റെ സിറ്റിങ് സീറ്റുകളിലാണ് വെൽഫെയർ ജയിച്ചത്. ഇത്തവണ ഒരെണ്ണംകൂടി അധികം നൽകി. കണ്ണമംഗലത്തും ലീഗിന്റെ വാർഡാണ് വെൽഫെയറിന് നൽകിയത്.
നിറമരുതൂർ പഞ്ചായത്ത് ഉൾപ്പെടുന്ന വട്ടത്താണി ബ്ലോക്ക് ഡിവിഷൻ ലീഗ് വെൽഫെയറിന് നൽകി. കഴിഞ്ഞ തവണ വനിതാ ലീഗ് നേതാവ് കെ സൽമത്ത് വിജയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ വാർഡാണിത്. തിരൂർ നഗരസഭയിൽ ലീഗിന്റെ കുത്തക സീറ്റായ 22–ാം ഡിവിഷനാണ് വെൽഫെയറിന്. വെട്ടം പഞ്ചായത്തിൽ ലീഗ് മേധാവിത്തമുള്ള രണ്ട് വാർഡുകളാണ് നൽകിയത്. ചിലയിടങ്ങളിൽ കോൺഗ്രസ് ലീഗ് നിർബന്ധത്തിൽ വെൽഫെയർ സ്ഥാനാർഥികൾ സ്വതന്ത്രരായി രംഗത്തുണ്ട്.
ലീഗിന്റെ ജമാഅത്തെ ബന്ധത്തിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ഇതിനകം രാജിവച്ചത്. തിരൂരിൽ ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കർ പറവണ്ണ രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർ കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി പി റഹ്മത്തുള്ള രാജിവച്ചു.
ജമാഅത്തെ ബന്ധം സമ്മതിച്ച് ലീഗ്
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർടിയുമായി മുസ്ലിംലീഗിന് തെരഞ്ഞെടുപ്പ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. ‘വെൽഫെയർ പാർടിയുമായി തെരഞ്ഞെടുപ്പ് അഡ്‌ജസ്‌റ്റ്‌മെന്റുണ്ടാക്കിയിട്ടുണ്ട്. അവർ യുഡിഎഫ് ഘടകകക്ഷിയല്ല. എങ്കിലും അവരുമായുള്ള ധാരണ ഞങ്ങൾ തുടരും’–ഒരു അഭിമുഖത്തിൽ ലീഗ് നേതാവ് വ്യക്തമാക്കി.
ജമാഅത്തെ ബന്ധം നിഷേധിക്കുന്ന കോൺഗ്രസിനെയടക്കം വെട്ടിലാക്കുന്നതാണ് ബഷീറിന്റെ പരസ്യസമ്മതം. മലപ്പുറം ജില്ലയിൽ മാത്രം മുപ്പതോളം പഞ്ചായത്തുകളിലും ആറ് നഗരസഭകളിലും ലീഗ് ജമാഅത്തെയുടെ പാർടിയുമായി മുന്നണിയായാണ് മത്സരിക്കുന്നത്. കോഴിക്കോട് ജില്ലയിലും വ്യാപക സ ഖ്യമുണ്ട്.









0 comments