തുടരാനായി പത്തിലേക്ക്


സി കെ ദിനേശ്
Published on May 20, 2025, 02:45 AM | 1 min read
തിരുവനന്തപുരം
വികസനവും ക്ഷേമവും മുഖമുദ്രയാക്കി തുടർഭരണത്തിലെത്തിയ രണ്ടാം പിണറായി സർക്കാർ അഞ്ചാംവർഷത്തിലേക്ക്. 2016 മുതൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവതലസ്‌പർശിയുമായ വികസന മാതൃകയെ പൂർവാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് പത്താംവർഷം. മൂന്നാം തുടർഭരണത്തിലേക്കുള്ള കാൽവയ്‌പുകൂടിയാകും ഈ വികസന വർഷം.
വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നതടക്കം ക്ഷേമ മേഖലയിലും വിഴിഞ്ഞം തുറമുഖവും ദേശീയപാതയും യാഥാർഥ്യമായതോടെ പുതിയ വ്യവസായ ഇടനാഴികളുൾപ്പെടെ വൈവിധ്യമാർന്ന പദ്ധതികളുമായി വികസനരംഗത്തും കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് സർക്കാർ.
പ്രകടനപത്രികയിലെ വാഗ്‌ദാനം നിറവേറ്റുക മാത്രമല്ല നാടിന്റെ ഭാവി പരിഗണിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യുന്നു. കേരളം പിന്നിലാണെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിക്കുന്നവരുടെ മുന്നിലേക്ക് തന്നെയാണ് നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങളുടെ വാർത്തകളെത്തിയത്. അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജിക്കണമെന്ന കാഴ്‌ചപ്പാടോടെയാണ് ഓരോ പദ്ധതിയും. കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കാറുള്ളതുപോലെ, സർക്കാരും ജനങ്ങളും പരസ്‌പരം കൈകോർത്തു നിൽക്കുന്നതും വർഗീയതയും വിഭാഗീയതയും കീഴ്‌പ്പെടുത്താൻ വരുമ്പോൾ മാനവികത ഉയർത്തിപ്പിടിക്കുന്നതുമായ മാതൃകയാണ് കേരളത്തിന്റെ പ്രത്യേകത. ഇത് തുടരണം എന്ന ജനകീയ ഇച്ഛ കേരളത്തിൽ മുഴങ്ങുന്നു.









0 comments