ആശമാരുടെ ഓണറേറിയത്തിൽ എൽഡിഎഫ് സർക്കാർ വരുത്തിയ വർധന 6000 രൂപ

തിരുവനന്തപുരം: 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ആശമാരുടെ ഓണറേറിയത്തിൽ വരുത്തിയ വർധന 6000 രൂപയുടേത്. ആദ്യ ടേമിൽ 3500 രൂപയായിരുന്നു വർധിപ്പിച്ചത്. തുടർഭരണം ലഭിച്ച ശേഷം മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 2500 രൂപയും വർധിപ്പിച്ചു. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ മുന്നേയുണ്ടായിരുന്ന യുഡിഎഫ് സർക്കാർ അഞ്ചു വർഷക്കാലയളവിൽ വർധിപ്പിച്ചതാവട്ടെ വെറും 500 രൂപയും.
2023 ഡിസംബർ മുതലാണ് സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം 7000 ആക്കി വർധിപ്പിച്ചത്. 2024 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ 2023 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലായിരുന്നു ഓണറേറിയം വർധന. ഇതോടെ രാജ്യത്ത് ആശാ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനുപുറമെ കേന്ദ്രം നൽകുന്ന 3000 രൂപയുടെ ഫിക്സഡ് ഇൻസെന്റീവും ആശമാർക്ക് ലഭിക്കും. എന്നാൽ ഈ 3000ൽ 1200 രൂപ നൽകുന്നത് സംസ്ഥാനമാണെന്ന് മാത്രം. അതായത് ഒരു ആശയ്‌ക്ക് 10,000 രൂപ ലഭിച്ചാൽ അതിൽ 8200 രൂപയും നൽകുന്നത് സംസ്ഥാന സർക്കാരെന്ന് അർത്ഥം.
വർഷം | ആശ ഓണറേറിയം |
2011-12 | 500 |
2012-13 | 600 |
2013-14 | 700 |
2014-15 | 900 |
2015-16 | 1000 |
2016-17 | 1500 |
2017-18 | 2000 |
2018-19 | 4000 |
2019-20 | 4500 |
2020-21 | 5000 |
2021-22 | 6000 |
2023 ഡിസംബർ | 7000 |
ആശമാരുടെ ഇൻസെന്റീവിന് മാത്രമായി കേരളത്തിന് ഒരു മാസം 10കോടി രൂപയോളമാണ് വേണ്ടത്. ഇതുകൂടാതെ 26,125 പേരുടെ ഓണറേറിയത്തിനായി 18കോടിയിലധികം രൂപയും വേണ്ടിവരുന്നു.
ആശാ പ്രവർത്തകർക്കുള്ള ഇൻസെന്റീവിൽ 60:40 ആനുപാതത്തിലുള്ള തുക മാത്രമാണ് കേന്ദ്രസർക്കാർ അനുവദിക്കുക. 2016ന് മുമ്പ് ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് ഇത് 7,000 രൂപ വരെ വർധിപ്പിച്ചത്.
സംസ്ഥാന സർക്കാർ മാസംതോറും നൽകുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളിൽ നിന്നുള്ള ഇൻസെന്റീവുകളും ആശമാർക്ക് ലഭിക്കും. കുഞ്ഞുങ്ങളുടെ കുത്തിവയ്‌പ്പ്, ഗർഭിണികളുടെ രജിസ്‌ട്രേഷൻ, ഗൃഹസന്ദർശനം, പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലിനിക്കുകളിൽ ആളുകളെ പങ്കെടുപ്പിക്കുക തുടങ്ങിയ ചെയ്യുന്നതിലൂടെയാണ് കൂടുതൽ ഇൻസെന്റീവ് ലഭിക്കുക. 2022 ഏപ്രിൽ മുതൽ പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസും നൽകുന്നു.









0 comments