ഒരേ മുറിയിൽ രോഗികളും മൃതദേഹവും ; മറക്കരുത് ‘അന്ത കാലം’

2012 ഒക്ടോബറിൽ രോഗികൾക്കൊപ്പം മൃതദേഹം കിടത്തിയ വിവരമറിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിപിഐ എം നേതാക്കൾ എത്തിയതിന്റെ ദേശാഭിമാനി വാർത്ത
തിരുവനന്തപുരം
രോഗികൾ കിടക്കുന്ന മുറിയിൽ മൃതദേഹങ്ങൾകൂടി കിടത്തിയിരുന്ന യുഡിഎഫ് ഭരണകാലത്തുനിന്നാണ് കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളെ ഇന്നുകാണുന്ന മികച്ച നിലയിലേക്ക് വികസിപ്പിച്ചത്. ഡോക്ടറും നഴ്‌സും മരുന്നുമൊന്നുമില്ലാതെ ദുരിതകേന്ദ്രങ്ങളായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒമ്പതാം വാർഡിന്റെ ചിത്രവും കേരളം മറക്കില്ല.
തിരുവനന്തപുരം,തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ 2012 ഒക്ടോബറിലാണ് രോഗികൾ കിടന്നതിന് സമീപം മൃതദേഹം അലക്ഷ്യമായിട്ടത്. മൃതദേഹം തൊട്ടപ്പുറത്ത് കിടക്കുമ്പോൾ ഉച്ചഭക്ഷണം കഴിക്കുന്ന രോഗികളുടെ ചിത്രം അക്കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 2012–-13 കാലത്ത് ആരോഗ്യമേഖലയിൽ ദുരിതങ്ങളുടെ പരമ്പരയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്കാലത്ത് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിക്ക് ആളില്ലായിരുന്നു. ഡോക്ടർമാരടക്കം ആയിരത്തിലധികം പേരുടെ ഒഴിവുള്ളപ്പോൾ 500 ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തു. ആരും ചോദിക്കാനുണ്ടായില്ല.
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രി നവീകരണമാരംഭിച്ചത് പെട്ടെന്ന് നിർത്തിവച്ചതും യുഡിഎഫ് കാലത്താണ്. നിർമാണം പെട്ടെന്ന് നിർത്താൻ ഉത്തരവിട്ടതിലെ ദുരൂഹത ഇന്നും മറനീങ്ങിയിട്ടില്ല. അന്നത്തെ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറോ സാമൂഹ്യ നീതി മന്ത്രി എം കെ മുനീറോ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല.ആരോഗ്യ മേഖലയിലെ യുഡിഎഫ്–-എൽഡിഎഫ് വികസനത്തിലെ താരതമ്യം ഈ മേഖലയിലെ ഒരുപാട് യാഥാർഥ്യങ്ങളാണ് ജനങ്ങൾക്കുമുമ്പിൽ നിരത്തുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ശോച്യാവസ്ഥ വ്യക്തമാക്കി 2012 ൽ റിപ്പോർട്ട് നൽകിയിട്ടും ഒന്നും ചെയ്യാതെ പൂഴ്ത്തിവച്ചത് യുഡിഎഫ് ഭരണകാലത്താണ്. 2016ൽ എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ് പുതിയ കെട്ടിടം പണിയാൻ തുടങ്ങിയത്.









0 comments