print edition വിളക്കേന്തിയ വനിതകൾ

പി പി സതീഷ്‌കുമാർ
Published on Nov 17, 2025, 04:15 AM | 2 min read
നാടെങ്ങും നിറവിന്റെ വെളിച്ചം പകരുന്ന വനിതാമുന്നേറ്റത്തിന്റെ ഉജ്വലമായ വിജയഗാഥയാണ് കുടുംബശ്രീ. സ്‌ത്രീകളെ സമൂഹത്തിന്റെ ആർജവമുള്ള നേതൃത്വമായി വാർത്തെടുക്കുന്നതിൽ നിർണായക പങ്കാണ് ഇൗ പ്രസ്ഥാനം വഹിച്ചത്. അത്ഭുതകരമായ നേട്ടങ്ങളിലൂടെ ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ സാമൂഹ്യവിപ്ലവം നാടിന്റെ മുഖച്ഛായ മാറ്റി. തച്ചുതകർക്കാനുള്ള കുതന്ത്രങ്ങളെയെല്ലാം കൂട്ടായ്‌മയുടെ കരുത്തിലും ഇടതുപക്ഷ രാഷ്‌ട്രീയനേതൃത്വത്തിന്റെ ഇച്ഛാശക്തിയിലുമാണ് കുടുംബശ്രീ അതിജീവിച്ചത്...
കാസർകോട്
നാടാകെ വെളിച്ചം കൊളുത്തിവയ്ക്കുന്ന കുറേ സ്ത്രീകളുണ്ട് പിലിക്കോട്ടെ ഗ്രാമകിരണിൽ. ഏതു കൊടുങ്കാറ്റിലും കെട്ടുപോകാത്ത വെളിച്ചം അവർ സ്വയം ഉള്ളിലും കൊളുത്തുന്നു. അധികമാരും കൈവയ്ക്കാത്ത തെരുവുവിളക്കുകളുടെ നിർമാണ–പരിപാലനത്തിൽ ‘ഗ്രാമകിരൺ’ എന്ന ബ്രാൻഡ്നെയിം അതിനാൽ തെളിച്ചത്തോടെ പ്രകാശിക്കുന്നു.
കുടുംബശ്രീ അംഗങ്ങളും അയൽക്കൂട്ട കുടുംബാംഗങ്ങളായ പുരുഷന്മാരും ചേർന്നുള്ള ‘യുവശ്രീ’ സംരംഭമാണ് ഗ്രാമകിരൺ. 2018ൽ 50,000 രൂപ മൂലധനവുമായി ആരംഭിച്ച യൂണിറ്റ് വലിയ കമ്പനിയായി വളർന്നു. 1.30 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ വിറ്റുവരവ്. 20 പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലും തെരുവുവിളക്കുകൾ സ്ഥാപിച്ച് പരിപാലിക്കുന്നു.
‘ജോബ് കഫേ’ പദ്ധതിയിൽ എൽഇഡി ബൾബുകൾ നിർമിക്കാൻ പരിശീലനം നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒമ്പതു വനിതകളും നാലു പുരുഷന്മാരുമാണ് സാരഥികൾ. 15 താൽക്കാലിക തൊഴിലാളികളുമുണ്ട്.

കാസർകോട് പിലിക്കോട്ടെ ‘ഗ്രാമകിരൺ’ യൂണിറ്റിൽ സംരംഭകർ എൽഇഡി ലെെറ്റുമായി ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ
ഗാർഹിക ആവശ്യത്തിനുള്ള എൽഇഡി ബൾബുകൾ നിർമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് പാർട്സുകൾ എത്തിച്ച് 24–90 വാട്സ് ശ്രേണിയിലുള്ള തെരുവുവിളക്കുകളാണ് നിർമിക്കുന്നത്. ജോലിയുടെ സ്വഭാവമനുസരിച്ച് അംഗങ്ങൾക്കും തൊഴിലാളികൾക്കും 15,000 മുതൽ 30,000 രൂപ വരെ പ്രതിമാസവരുമാനം. എൽഇഡി തെരുവുവിളക്ക്, ഹെെമാസ്റ്റ്, മിനിമാസ്റ്റ് ലെെറ്റുകൾ, എൽഇഡി ബൾബുകൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.
കരാറെടുക്കുന്ന വൻകിട കമ്പനികൾ തെരുവുവിളക്കുകളെ പിന്നീട് തിരിഞ്ഞുനോക്കുന്നില്ലെന്ന തീരാതലവേദനയിൽനിന്നാണ് തദ്ദേശസ്ഥാപനങ്ങളെ ഗ്രാമകിരൺ മോചിപ്പിച്ചത്. രണ്ടു വർഷ വാറന്റിയോടെ തെരുവുവിളക്കുകൾ സ്ഥാപിക്കുകയും കലണ്ടർ പ്രകാരം അറ്റകുറ്റപ്പണി നടത്തുകയുമാണ്. കാഞ്ഞങ്ങാട് നഗരസഭയിൽ എല്ലാ ദിവസവും സർവീസ് യൂണിറ്റും സജ്ജം.മികച്ച സംരംഭത്തിനുള്ള നിരവധി പുരസ്കാരം നേടിയ യൂണിറ്റിന്റെ ഭാരവാഹികൾ കെ വി കൃഷ്ണവിജിയും എം വി മിനിയും. പി പി അശോകൻ കോ–ഓഡിനേറ്റർ.
ഗ്രാമകിരൺ എന്റെ ജീവിതവെളിച്ചം
ഒരുവർഷം മുമ്പാണ് ഭർത്താവ് പോയത്. കരൾരോഗം കണ്ടെത്തി ഒരു മാസത്തിനകം. അന്നു വീടുപണി ചുമരുവരെ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പ്ലസ്ടുവിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന മക്കൾ. തിരിച്ചുവരാനാകാത്തവിധം ഞാൻ വീണുപോവേണ്ടതായിരുന്നു. ഗ്രാമകിരൺ താങ്ങും തണലുമായി. എന്റെ വെളിച്ചമായി.
സുജ, ഗ്രാമകിരൺ സംരംഭക









0 comments