കത്തിയും വടിയും കരിങ്കല്ലും ആയുധം ; തലസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കെഎസ്‍യു

കെഎസ്‌യുവിന്റെ നിയമസഭാ മാർച്ചിനിടയിൽ, പൊലീസ് ബാരിക്കേഡുകൾ തമ്മിൽ ബന്ധിപ്പിച്ച വടം കത്തി ഉപയോഗിച്ച് മുറിക്കുന്ന പ്രവർത്തകൻ
തിരുവനന്തപുരം
നിയമസഭാ മാർച്ചിന്റെ പേരിൽ കത്തിയും വടിയും കരിങ്കല്ലുമായെത്തിയ കോൺഗ്രസ്, കെഎസ്‍യു ക്രിമിനൽ സംഘങ്ങൾ തലസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. അക്രമത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
സംഭവത്തിൽ അലോഷ്യസ് സേവ്യർ ഉൾപ്പെടെ 12 കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ്ചെയ്‌തു. ബാരിക്കേഡിന് മുകളിൽകയറി പൊലീസ് ഉദ്യോഗസ്ഥരുടെ നെഞ്ചത്ത് ചവിട്ടിയും കല്ലെറിഞ്ഞും പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സംയമനംമൂലം കലാപനീക്കം പാളി. കത്തിയും വടിയുമായാണ് ക്രിമിനൽ സംഘങ്ങളെത്തിയത്.
വനിതാ ഉദ്യോഗസ്ഥർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. അസഭ്യവർഷം മുഴക്കിയും വെടിവയ്‌ക്കടാ പൊലീസേ എന്ന് വെല്ലുവിളിച്ചുമായിരുന്നു പ്രകോപനം. വ്യാഴം പകൽ 1.40നാണ് അക്രമങ്ങൾ ആരംഭിച്ചത്. നിയമസഭയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പാളയം യുദ്ധസ്‌മാരകത്തിനുമുമ്പിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇതോടെ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും വടികളും തടിക്കഷണങ്ങളുമായി ആക്രമിക്കുകയുംചെയ്‌തു. കൈയിൽ കരുതിയ കത്തികൊണ്ട് ബാരിക്കേഡ് സ്ഥാപിച്ച കയർ അറുത്തുമാറ്റാൻ ശ്രമിച്ചു.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് 12 തവണ ജലപീരങ്കി പ്രയോഗിച്ചു. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രവർത്തകർ നീട്ടി. നിയമസഭയ്‌ക്ക് മുന്നിൽനിന്ന് എംജി റോഡിലൂടെ സെക്രട്ടറിയേറ്റിനുമുന്നിൽവരെ കെഎസ്‌യു പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണ് നടന്നത്. സെക്രട്ടറിയറ്റിനുള്ളിലേക്ക് ചാടിക്കടക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ഗതാഗതമടക്കം തടസ്സപ്പെടുത്തിയായിരുന്നു കെഎസ്‌യു സമരം. ട്രാഫിക് നിയന്ത്രണ സംവിധാ നങ്ങളും അക്രമികൾ തകർത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തു.









0 comments