എൻഎസ്എസ് കോളേജിൽ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

ഒറ്റപ്പാലം: എൻഎസ്എസ് കോളേജിൽ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. രണ്ടാംവർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി ചളവറ പിള്ളത്ത്മഠം കാർത്തിക്കിനെ(20)യാണ് നാലുപേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കെഎസ്‍യു യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് നേതാക്കളാണ് പിടിയിലായത്. കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റൗഫ്, യൂണിറ്റ് വൈസ് പ്രസിഡന്‍റ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെന്‍റ് പ്രസിഡന്‍റ് അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
തിങ്കൾ പകൽ ഒന്നിന് ക്ലാസിൽ സുഹൃത്തിനോട് സംസാരിച്ചുനിന്ന കാർത്തിക്കിനെ പുറത്തേക്ക് വലിച്ചിട്ട് മർദിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കോളേജ് ഡേ വീഡിയോക്ക് കമന്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയുന്നു. വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും കഴുത്തിൽ കേബിൾ വയർകുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
വിദ്യാർഥിക്കുനേരെയുള്ള അതിക്രമം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ അറിയിച്ചു. ഏതാനും മാസങ്ങളായി ഇത്തരം ക്രൂരമായ ആൾക്കൂട്ട ആക്രമണങ്ങൾ, ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം തകർക്കൽ എന്നിവയാണ് കോളേജ് യൂണിയനെ ഉപയോഗപ്പെടുത്തി കെഎസ്‌യു നടത്തുന്നത്. ഈ ലഹരിസംഘങ്ങൾക്കെതിരായി പ്രതിഷേധം ഉയരണമെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് കെ അബു ഫാസിൽ, സെക്രട്ടറി ടി എം ദുർഗാദാസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.









0 comments