print edition കടലാസിലെഴുതിയ കഥയല്ല ,കടലാസുണ്ടാക്കിയ കഥ

മുഹമ്മദ് ഹാഷിം
Published on Nov 26, 2025, 01:18 AM | 1 min read
കോട്ടയം
‘എച്ച്‌എൻഎൽ കേന്ദ്രസർക്കാർ ലേലത്തിന് വച്ചപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതിയതാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്തപ്പോൾ സ്ഥാപനത്തിനൊപ്പം ഞങ്ങളുടെയും ജീവൻ തിരിച്ചുകിട്ടി. രസതന്ത്രത്തിൽ എംഎസ്‌സി കഴിഞ്ഞ് പരീക്ഷയെഴുതി 2010ൽ എച്ച്‌എൻഎല്ലിൽ ചേർന്നതാണ്. ജോലി നഷ്ടമാകുമോയെന്ന് വല്ലാത്ത ആധിയിലിരിക്കെയാണ് 181 പേരെ സ്ഥിരപ്പെടുത്തി മന്ത്രിസഭയുടെ തീരുമാനമുണ്ടായത്.’ – കെപിപിഎല്ലിലെ കെമിസ്റ്റായ തലയോലപ്പറന്പിലെ അനു മോഹനും സഹപ്രവർത്തക മാലിനി മോഹനും ആശങ്ക മാറിയ ആവേശത്തിലാണ്.

കെപിപിഎൽ ജീവനക്കാരായ അനുമോഹനും മാലിനി മോഹനും
2016ൽ കേന്ദ്രസർക്കാർ വിൽക്കാൻവച്ചതാണ് ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് എന്ന എച്ച്‌എൻഎൽ. 2019ൽ അടച്ചുപൂട്ടി. 2021ൽ സംസ്ഥാന സർക്കാർ ലേലത്തിൽ പ്ലാന്റും 295 ഹെക്ടർ ഭൂമിയും സ്വന്തമാക്കി. കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന് (കെപിപിഎൽ) രൂപംനൽകി. പ്രതിസന്ധി നേരിടുന്ന പത്രമേഖലയ്‌ക്ക് കെപിപിഎൽ പുതുജീവൻ പകർന്നു. ഉന്നത ഗുണമേന്മയുള്ള ന്യൂസ് പ്രിന്റാണ് ഉൽപാദിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, ഗുജറാത്തി, കന്നട പത്രങ്ങൾ ന്യൂസ്‌പ്രിന്റ് എടുക്കുന്നു. വർഷത്തിൽ ഒരു ലക്ഷം ടൺ ഉൽപാദന ശേഷിയുണ്ട്. 750 കോടിയുടെ പുനരുദ്ധാരണ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതോടെ വിപുലീകരണ പ്രവർത്തനങ്ങളും അതിവേഗത്തിലായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക പരിഗണനയും വ്യവസായമന്ത്രി പി രാജീവിന്റെ നിരന്തര ഇടപെടലുമാണ് കെപിപിഎൽ രൂപീകരണവും ജീവനക്കാരെ സ്ഥിരപ്പെടുത്തലും പുനരുദ്ധാരണവും യാഥാർഥ്യമാക്കിയത്.









0 comments