കൊടകര കുഴൽപ്പണക്കേസ്: ബിജെപിയെ വെള്ളപൂശി ഇഡിയുടെ കുറ്റപത്രം

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെള്ളപൂശി കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലെന്നും വസ്തു വാങ്ങുന്നതിനായി കൊടുത്തുവിട്ട പണം കൊള്ളയടിച്ചെന്നുമാണ് ഇഡിയുടെ ഭാഷ്യം. പൊലീസിന്റെ കണ്ടെത്തലുകളെ തള്ളി കേസിലെ ബിജെപി ബന്ധം മറച്ചുവെച്ചാണ് ഇഡി കുറ്റപത്രം നൽകിയത്. 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഭൂമി ഇടപാടിനായുള്ള കള്ളപ്പണമാണ് പിടികൂടിയതെന്നാണ് ഇഡി പറയുന്നത്. കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാൽ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇഡിയുടെ വാദം. കുഴൽപ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോർട്ടിനെ അട്ടിമറിച്ചാണ് ബിജെപിക്കനുകൂലമായി ഇഡി കുറ്റപത്രം സമർപ്പിച്ചത്.
കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപിയെ പൂർണമായും വെള്ളപൂശി കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര എജൻസി.
ആലപ്പുഴ തിരുവിതാംകൂർ പാലസിന്റെ വസ്‌തു വാങ്ങുന്നതിന് ഡൈവർ ഷംജീറിന്റെ കൈയ്യിൽ ധർമരാജ് കൊടുത്ത് വിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച് കൊള്ളയിക്കപ്പെട്ടുവെന്ന് മാത്രമാണ് ഇഡി കേസ്. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി കർണ്ണാടകത്തിൽ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കുറ്റപത്രത്തിലുണ്ട്. കുഴൽപ്പണ കവർച്ച സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു.
കേസെടുത്തിട്ട് നാല് വർഷം തികയുന്നതിന് തൊട്ടു മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2021 മെയ് അഞ്ചിനാണ് ഇഡി കേസന്വേഷണം ആരംഭിച്ചത്.









0 comments