മരുന്നുകൾ വിപണിവിലയേക്കാൾ കുറവിൽ: വരുന്നൂ കെഎസ്‌ഡിപിയുടെ ചില്ലറവ്യാപാരശൃംഖല

ആലപ്പുഴ : സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപി) ചില്ലറവ്യാപാര ശൃംഖല ആരംഭിക്കുമെന്ന് ചെയർമാൻ സി ബി ചന്ദ്രബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ കലവൂരിൽ കമ്പനി ആസ്ഥാനത്ത് ‘മെഡി മാർട്ട്’ എന്ന പേരിൽ ആദ്യ ചില്ലറ വിപണനകേന്ദ്രം ആരംഭിക്കും. ഒരു വർഷം നീളുന്ന 50–-ാം വാർഷികാഘോഷവും മെഡിമാർട്ടും എട്ടിന് രാവിലെ 10ന് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.
കലവൂരിൽ പരീക്ഷണ പദ്ധതിയായി ആരംഭിക്കുന്ന വിൽപ്പനകേന്ദ്രം പിന്നീട് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.
കെഎസ്‌ഡിപിയുടെ മരുന്നുകൾക്ക് പുറമേ, സ്വകാര്യ കമ്പനികളുടെ മരുന്നുകളും വിപണിവിലയേക്കാൾ കുറവിൽ ലഭ്യമാക്കും. കെഎസ്‌ഡിപിയുടെ മരുന്നുകൾക്ക് 80 ശതമാനംവരെയും സ്വകാര്യ കമ്പനികളുടെ മരുന്നുകൾക്ക് 10 മുതൽ 20 ശതമാനം വരെയും വിലക്കിഴിവുണ്ടാകും. ട്രയൽ റൺ പുരോഗമിക്കുന്ന ആധുനിക പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ ഉടൻ കെഎസ്‌ഡിപിയുടെ ഉൽപ്പന്ന നിരയിലേക്ക് കൂടുതൽ മരുന്നുകൾ എത്തും. ജർമനിയിൽനിന്നുള്ള സാങ്കേതികവിദ്യയിൽ തുള്ളിമരുന്നുകളും കുത്തിവയ്‌പ്പിനുള്ള മരുന്നുകളും ഐവി ഫ്ലൂയിഡുകളുമടക്കം ഉൽപ്പാദിപ്പിക്കും. ഇതോടെ ഡ്രിപ്പ് ഇടുന്ന മരുന്നുകൾക്കടക്കം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.
കെഎസ്ഡിപി മരുന്നുകളുടെ ബ്രാൻഡിങ്, ഔഷധ നിർമാണ രംഗത്തെ പുതിയ മാനദണ്ഡങ്ങളും സാങ്കേതികവിദ്യകളും പ്രതിപാദിക്കുന്ന ചർച്ചകൾ, സംവാദങ്ങൾ, ആലപ്പുഴ നിയോജക മണ്ഡലത്തിലും മറ്റ് ഗ്രാമീണ മേഖലകളിലും മെഡിക്കൽ ക്യാമ്പുകൾ, കെഎസ്ഡിപി ജീവനക്കാരുടെ കുടുംബസംഗമം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും.









0 comments