ആകെ പിഎസ്സി നിയമനങ്ങളിൽ പകുതിയിലേറെയും കേരളത്തിൽ
നിയമന ശുപാർശ ; 28 സംസ്ഥാനങ്ങളിൽ 67,711 , കേരളത്തിൽ 34,022 , സംവരണത്തിലും മാതൃക

എസ് കിരൺബാബു
Published on Aug 25, 2025, 02:47 AM | 1 min read
തിരുവനന്തപുരം
യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ (യുപിഎസ്‍സി) കണക്കിൽ കഴിഞ്ഞവർഷത്തെ നിയമനത്തിൽ കേരളം ഒന്നാമത്. 2024ൽ കേരളം ഉൾപ്പെടെയുള്ള 28 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി അയച്ച ആകെ നിയമന ശുപാർശ 67,711. ഇതിൽ കേരളം മാത്രം അയച്ചത് 34,022. അതായത് രാജ്യത്ത് ആകെ നിയമനങ്ങളിൽ 50. 24 ശതമാനം.
പട്ടികയിൽ രണ്ടാമതുള്ള തെലങ്കാന 11,874 പേർക്കും മൂന്നാംസ്ഥാനത്തുള്ള മഹാരാഷ്‌ട്ര 3581 പേർക്കുമാണ് നിയമന ശുപാർശ അയച്ചത്. 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ പിഎസ്‍സി വഴി അയച്ചത് 970 മാത്രം. മറ്റ് സംസ്ഥാനങ്ങളിൽ സംവരണം അട്ടിമറിച്ചും പണംവാങ്ങിയും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചും സമാന്തര റിക്രൂട്ട്മെന്റ് ബോർഡുവഴിയാണ് നിയമനം. ഏറെയും കരാർ, താൽക്കാലിക നിയമനം. കേരള പിഎസ്‍സി വർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തി മുന്നേറുകയാണ്.
സംവരണത്തിലും മാതൃക
സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും കേരള പിഎസ്‍സി രാജ്യത്ത് ഒന്നാമതാണ്. കഴിഞ്ഞവർഷം നിയമന ശുപാർശ ലഭിച്ചവരിൽ 2613 പേർ പട്ടികജാതി വിഭാഗത്തിലും 1524പേർ പട്ടികവർഗ വിഭാഗത്തിലും 11,169 പേർ ഒബിസി വിഭാഗത്തിലുമാണ്.
യുപിയിൽ 970പേർക്ക് നിയമനശുപാർശ ലഭിച്ചതിൽ പട്ടികവർഗവിഭാഗക്കാർ 38 പേർ. പട്ടികജാതി വിഭാഗക്കാർ 159 പേരും ഒബിസിക്കാർ 231 പേരും. ഇവരെയെല്ലാം നിയമിച്ചത് ശമ്പളം കുറവുള്ള ഗ്രൂപ്പ് സി തസ്‌തികയിൽ. ഗ്രൂപ്പ് എ തസ്‌തികയിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് രണ്ട് പേർക്കുമാത്രമാണ് നിയമനം ലഭിച്ചത്.









0 comments