ഹെൽമറ്റ് മുഖ്യം... 'തല'ക്കൊപ്പം കേരള പൊലീസിന്റെ ബോധവത്കരണം

തിരുവനന്തപുരം: അപകടങ്ങളൊഴിവാക്കാൻ പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകാൻ കേരള പൊലീസ് എപ്പോഴും ശ്രമിക്കാറുണ്ട്. പലപ്പോഴും രസകരമായ ഫോട്ടോകളിലൂടെയും ക്യാപ്ഷനുകളിലൂടെയുമൊക്കെയാവും ഇത്തരം ബോധവത്കരണ സന്ദേശങ്ങൾ കേരള പൊലീസിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അവതിരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു സന്ദേശം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. റീറിലീസ് നടന്നതോടെ എല്ലായിടത്തും ഛോട്ടാ മുംബൈ തരംഗമാണ്. അപ്പോൾ പിന്നെ ബോധവത്കരണത്തിലും ഒരു പിടി പിടിക്കാമെന്ന് കാണിച്ചിരിക്കുകയാണ് കേരള പൊലീസ്.
ഗതാഗത നിയമങ്ങളും റോഡ് സുരക്ഷയുമാണ് വിഷയം. പ്രമുഖ ചോദ്യോത്തര മത്സരത്തിന്റെ പാറ്റേണിലാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ബൈക്ക് ഓടിക്കുമ്പോൾ 'തല' യ്ക്ക് ഇഷ്ടം എന്ത് എന്നതാണ് ചോദ്യം. ഒപ്പം ഛോട്ടാ മുംബൈയിൽ മോഹൻലാൽ അവതരിപ്പിച്ച തല എന്ന കഥാപാത്രത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്. പുട്ടും കടലയും, തട്ട് ദോശയും രസവടയും, അലുവയും മത്തിക്കറിയും, ഹെൽമറ്റ് എന്നിങ്ങനെയാണ് ഓപ്ഷനുകൾ. ഹെൽമറ്റ് എന്ന നാലാമത്തെ ഓപ്ഷൻ കേരള പൊലീസ് തന്നെ സെലക്ട് ചെയ്തിട്ടുണ്ട്. തലയ്ക്കും അതുതന്നെയല്ലേ ഇഷ്ടം. മണിക്കുട്ടി ഓടിത്തുടങ്ങി, വേഗം പറ എന്ന ക്യാപ്ഷനോടെയുള്ള തല പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അപ്പോ എങ്ങനാ ഹെൽമെറ്റ് ഇങ്ങെടുക്കുവല്ലേ...









0 comments