കണ്ണൂർ സർവകലാശാല ചുവന്ന് തന്നെ; തുടർച്ചയായി 26-ാം തവണയും എസ്എഫ്‌ഐ


സ്വന്തം ലേഖകൻ
Published on Aug 06, 2025, 05:44 PM | 1 min read
കണ്ണൂർ: കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ ഇരുപത്തിയാറാം വർഷവും എസ്എഫ്ഐക്ക് ജയം. അക്രമത്തിലൂടെ പ്രകോപനമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കെഎസ്‌യു- എംഎസ്എഫ് സഖ്യത്തെയാണ് 34 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർഥികൾ തോൽപ്പിച്ചത്.
ചെയർമാനായി പാലയാട് ക്യാമ്പസിലെ നന്ദജ് ബാബുവും വൈസ് ചെയർമാനായി എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിലെ എം ദിൽജിത്തും തെരഞ്ഞെടുക്കപ്പെട്ടു. മാടായി കോ– ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അൽന വിനോദാണ് ലേഡി വൈസ് ചെയർപേഴ്സൺ. ജനറൽ സെക്രട്ടറിയായി തളിപ്പറമ്പ് കിലയിലെ കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി ബ്രണ്ണൻ കോളേജിലെ കെ ആദിഷയും തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ എക്സിക്യുട്ടിവായി പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജിലെ പി കെ ശ്രീരാഗ് വിജയിച്ചു. വയനാട് ജില്ലാ എക്സിക്യുട്ടിവായി എംഎസ്എഫിലെ മുഹമ്മദ് നിഹാൽ നറുക്കെടുപ്പിലൂടെ ജയിച്ചു. കാസർകോട് ജില്ലാ എക്സിക്യുട്ടിവായി എംഎസ്എഫിലെ എം ടി പി ഫിദ രണ്ടു വോട്ടിന് ജയിച്ചു. വി സാനിയ (ചെയർപേഴ്സൺ), കെ മുഹമ്മദ് ഫർഷിദ് (ജനറൽ സെക്രട്ടറി),
ഷിജാസ് അഹമ്മദ് (വൈസ് ചെയർമാൻ), നാജിയ റൗഫ് (ലേഡി വൈസ് ചെയർ പേഴ്സൺ) പി അനിൽ (ജോ സെക്രട്ടറി) എന്നിവരായിരുന്നു യുഡിഎസ്എഫ് സ്ഥാനാർഥികൾ.
തെരഞ്ഞെടുപ്പ് നടന്ന താവക്കര ക്യാമ്പസിൽ രാവിലെ മുതൽ എംഎസ്എഫ്– കെഎസ്‍യു പ്രവർത്തകർ അക്രമം തുടങ്ങിയിരുന്നു. പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ്– യൂത്ത് ലീഗ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. മാരകായുധങ്ങളുമായാണ് എംഎസ്എഫുകാരെത്തിയത്. നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസിനെയും ആക്രമിച്ചു. ഹെൽമെറ്റും വടികളും വലിച്ചെറിയുകയും ചെയ്തു. പൊലീസ് ലാത്തിച്ചാർജ് ചെയ്താണ് അക്രമികളെ തുരത്തിയത്. എംഎസ്എഫുകാരുടെ വാക്കുകേട്ട് എസ്എഫ്ഐ സ്ഥാനാർഥി ആദിഷയെ പൊലീസ് ഏറെനേരം തടഞ്ഞുവെച്ചു. പോളിങ്ങിന്റെ വിവരങ്ങളടങ്ങിയ കടലാസുമായി പുറത്തുവരുന്നതിനിടെയാണ് ഇവരെ പൊലീസ് പിടിച്ചുവെച്ചത്. വസ്തുത മനസിലാക്കാതെ വിദ്യാർഥിനിയെ തടഞ്ഞുവെച്ച് അപമാനിച്ച വനിതാ പൊലീസ് എസ്ഐയുടെ നിലപാടിൽ വൻ പ്രതിഷേധമുയർന്നു.









0 comments