ഡിസിസി പുനഃസംഘടന ; മലബാറിൽ കൈവച്ചാൽ കടുത്ത നടപടിയെന്ന് സുധാകരൻ

കണ്ണൂർ
ഡിസിസി പുനഃസംഘടന ചർച്ചകളിൽ തന്നെ ഒഴിവാക്കി, മലബാറിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റിയാൽ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കെ സുധാകരൻ.
കെപിസിസി പ്രസിഡന്റുസ്ഥാനം കൈവിട്ടശേഷം ഉന്നത നേതൃത്വത്തോട് പിണങ്ങിക്കഴിയുന്ന സുധാകരൻ, സണ്ണി ജോസഫ് വഴി തന്റെ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്റുമാരെ മാറ്റരുതെന്നാണ് സുധാകരന്റെ പിടിവാശി. കെപിസിസി പുനഃസംഘടനയിലേക്കും സ്വന്തക്കാരുടെ പട്ടിക കൊടുത്തിട്ടുണ്ട്. ഇൗ മൂന്നു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഭീഷണി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് സുധാകരനെ ഭയന്ന് സ്വന്തം നിലയിൽ പേര് നിർദേശിക്കാൻ കഴിയുന്നില്ല.
കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങി കൊടിക്കുന്നിൽ സുരേഷ് വരെയുള്ളവർ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം പട്ടിക കൊടുത്ത് സമ്മർദംചെലുത്തുന്നുണ്ട്. കാസർകോട്ടേക്ക് രാജ്മോഹൻ ഉണ്ണിത്താന്റെ പട്ടികയുണ്ട്.
സണ്ണി ജോസഫിന് നിയമസഭാപ്പേടി
സുധാകരനെ പിണക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തെറിപ്പിക്കുമെന്ന ഭയമാണ് സണ്ണി ജോസഫിന്. കണ്ണൂർ നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണ് സുധാകരൻ അടങ്ങിയിരിക്കുന്നതും ഡിസിസി പ്രസിഡന്റുമാർക്കായി വാശിപിടിക്കുന്നതും. എതിർത്താൽ പേരാവൂരിൽ തന്റെ ചീട്ട് സുധാകരൻ കീറുമെന്നാണ് സണ്ണി ജോസഫ് ഭയക്കുന്നത്. എന്നാൽ, കണ്ണൂർ സീറ്റിനായി അര ഡസൻപേരെങ്കിലും അണിയറപ്രവർത്തനം തുടങ്ങി.









0 comments