ജോസ് നെല്ലേടത്തിന് കണ്ണീരോടെ വിട

ജോസ് നെല്ലേടത്തിന് അന്ത്യചുംബനം നൽകുന്ന മകൾ അനീഷ. ഭാര്യ ഷീജയും മകൻ ആദർശും സമീപം
ആദർശ് ജോസഫ്
Published on Sep 14, 2025, 02:23 AM | 1 min read
പുൽപ്പള്ളി
ജോസ് നെല്ലേടത്തിന്റെ സഹോദരൻ ഫാ. മാത്യു ഇടറുന്ന ശബ്‌ദത്താൽ മരണ ഒപ്പീസ് ചൊല്ലി. വിറയ്‌ക്കുന്ന ചുണ്ടുകളാൽ ഭാര്യ ഷീജയും മക്കളായ അനീഷയും ആദർശും ബന്ധുക്കളും നാടാകെയും ഏറ്റുചൊല്ലി. കോൺഗ്രസിന്റെ ഗ്രൂപ്പ് പോരിനിരയായി ജീവനൊടുക്കിയ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവുമായ ജോസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പ്രിയ "ജോസേട്ട'നെ കാണാൻ നാട് ഒന്നാകെ ഒഴുകിയെത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ ചതിയിലാണ് ജോസ് ജീവനൊടുക്കിയതെന്നും നേതാക്കൻമാരുടെ അധികാരമോഹം അവസാനിപ്പിക്കണമെന്നും സംസ്‌കാരശേഷം നാട്ടുകാർ തുറന്നടിച്ചു. സ്‌ത്രീകളും വയോധികരുമടക്കമുള്ളവർ കോൺഗ്രസ് ചതിക്കെതിരെ രോഷം പ്രകടിപ്പിച്ചു.
ശനി രാവിലെ മുതൽ പട്ടാണികുപ്പ് മൂന്നുപാലത്തെ വീട്ടിലേക്ക് ആദരാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിനാളുകളെത്തി. മന്ത്രി ഒ ആർ കേളു, സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എന്നിവരെത്തി ആദരാഞ്ജലി അർപ്പിച്ചു. വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് അഞ്ചരയോടെ മൃതദേഹം വിലാപയാത്രയായി പട്ടാണികുപ്പ് ഉണ്ണീശോ പള്ളിയിലേക്ക് എത്തിച്ചു. വൈകിട്ട് ആറരയോടെ സംസ്‌കരിച്ചു.









0 comments