കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കറിൽ വാതക ചോർച്ച; പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു. ടാങ്കറിന്റെ വാൽവ് പൊട്ടിയതോടെയാണ് വാതകം ചോർന്നത്. കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മംഗളൂരുവിൽനിന്ന് വിദഗ്‌ധ സംഘം എത്തിയശേഷം മാത്രമേ ചോർച്ച അടക്കാനാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി മണിക്കൂറുകൾ എടുക്കും. കൂടുതൽ ഫയർ ഫോഴ്സ് അംഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിസരത്തെ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു .
മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ വ്യാഴാഴ്ച ഉച്ചക്കാണ് മറിഞ്ഞത്. വാതക ചോർച്ച ഇല്ലെങ്കിലും ടാങ്കർ ഉയർത്തുന്നതിന് ഭാഗമായി പ്രാദേശിക അവധിയടക്കം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18, 19, 26 വാർഡുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, കടകൾ ഉൾപ്പടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടും. വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിർദേശം.
വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങ്ങൾക്കുള്ള പ്രവേശനവും പൂർണമായും നിരോധിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്ത് ഇലക്ട്രിസിറ്റി ബന്ധം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.









0 comments