ഉൾനാടൻ മത്സ്യ ഉൽപ്പാദനം 1.5 ലക്ഷം ടണ്ണിൽനിന്ന് മൂന്നു ലക്ഷം ടണ്ണായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങി
print edition ഉൾനാടൻ മത്സ്യക്കൃഷിയിൽ വൻ വളർച്ച ; കർഷകർ പ്രതീക്ഷയിൽ

കൊച്ചി
കാലാവസ്ഥാ വ്യതിയാനംമൂലം സമുദ്ര മീൻ സന്പത്തിലുണ്ടാകുന്ന കുറവിന് പരിഹാരവുമായി കേരളത്തിലെ ഉൾനാടൻ മത്സ്യക്കൃഷി മേഖല . സംയോജിത മത്സ്യക്കൃഷി, മത്സ്യവിത്ത് ഫാം, ഹാച്ചറി, മത്സ്യസമൃദ്ധി പദ്ധതി എന്നിവ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് മത്സ്യകർഷകരുടെ ആശങ്ക അകറ്റുന്നത്.
ഉൾനാടൻ മത്സ്യ ഉൽപ്പാദനം1.5 ലക്ഷം ടണ്ണിൽനിന്ന് മൂന്നു ലക്ഷം ടണ്ണായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങി. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ കോൾ നിലങ്ങളിലും കണ്ണൂരിലെ പൊക്കാളി നിലങ്ങളിലും ചെമ്മീൻ, മത്സ്യക്കൃഷി വർധിപ്പിക്കാനുള്ള പദ്ധതിനടക്കുന്നു. 50,000 കർഷകരാണ് ഇൗ മേഖലയിലുള്ളത്. ഉൾനാടൻ മത്സ്യമേഖലയിലെ ഉൽപ്പാദന വർധനയ്‌ക്കനുസരിച്ച് കർഷകരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നു.
സിഎംഎഫ്ആർഐ നൽകുന്ന കണക്കനുസരിച്ച് കേരളത്തിലെ സമുദ്ര മത്സ്യ ഉൽപ്പാദനം 2024ൽ നാല് ശതമാനം ഇടിഞ്ഞ് 6.1 ലക്ഷം ടണ്ണായി. ചുഴലിക്കാറ്റ്, സമുദ്ര താപനിലയിലെ വർധന, ചൂട്, തരംഗ ദിനങ്ങളുടെ വർധന എന്നിവയായിരുന്നു കാരണം. മത്തി ഉൽപ്പാദനത്തിൽ പുരോഗതി ഉണ്ടായെങ്കിലും അയലപോലുള്ള ഇനങ്ങൾ കുറഞ്ഞു. എന്നാൽ, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിയാി എട്ട് വർഷത്തിനിടെ മത്സ്യക്കൃഷിയിൽ സുസ്ഥിര വർധനയുണ്ടായതായി ഫിഷറീസ് വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.
2016–-17 ൽ 28,476 ടണ്ണിൽനിന്ന് 2024–-25 ൽ 41,175 ടണ്ണായി ഉൽപ്പാദനം ഉയർന്നു.
രാജ്യത്ത് വിവിധ പ്രദേശങ്ങളിലും ഉൾനാടൻ മത്സ്യ ഉൽപ്പാദനം ഇരട്ടിയോളം വർധിച്ചു. ഉൾനാടൻ മത്സ്യബന്ധനത്തിലും മത്സ്യക്കൃഷിയിലും കൂടുതൽ സംരംഭകർ മുതൽമുടക്കിയതാണ് കാരണം. 10 വർഷംമുന്പ് ഇന്ത്യയിലെ മത്സ്യ ഉൽപ്പാദനം 95.79 ലക്ഷം ടണ്ണായിരുന്നത് ഇപ്പോൾ 184 ലക്ഷം ടണ്ണായി.









0 comments