മെസി ചതിച്ചില്ലാശാനേ!; വെട്ടിലായി മാധ്യമങ്ങളും പ്രതിപക്ഷവും

സി പ്രജോഷ് കുമാർ
Published on Aug 24, 2025, 12:41 AM | 1 min read
മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ വരില്ലെന്ന് വ്യാജവാർത്ത മെനഞ്ഞവർക്ക് തിരിച്ചടി. കേരള സന്ദർശനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) ഒൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിവാദമുണ്ടാക്കി സർക്കാരിനെ വേട്ടയാടിയ മാധ്യമങ്ങളും രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട പ്രതിപക്ഷവും വെട്ടിലായി. തുടക്കം മുതൽ ലോകചാമ്പ്യൻമാരുടെ വരവിനെ തകർക്കാനാണ് ഒരുപറ്റം മാധ്യമങ്ങൾ ശ്രമിച്ചത്. സന്ദർശനം മുടക്കാൻ ചില മാധ്യമങ്ങൾ എഎഫ്‌എയുടെ മെയിലിൽ നിരന്തരം സന്ദേശമയച്ചു.
അസോസിയേഷനുമായി മന്ത്രി വി അബ്ദുറഹ്‌മാൻ ചർച്ച നടത്തിയിട്ടില്ലെന്ന് വരുത്താനും ശ്രമമുണ്ടായി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇരുന്നൂറോളം മെയിൽ സന്ദേശമാണ് മന്ത്രിയുടെ ഓഫീസ് എഎഫ്എയുമായി നടത്തിയത്. നിരവധി ഓൺലൈൻ ചർച്ചകളിൽ മന്ത്രി നേരിട്ട് പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒൗദ്യോഗിക കൂടിക്കാഴ്‌ചയ്‌ക്ക് സ്‌പെയിനിൽ വേദി ഒരുങ്ങിയത്. ഇതും വിവാദമാക്കി.
അർജന്റീന ഫുട്‌ബോൾ ടീം മാർക്കറ്റിങ് വിഭാഗം തലവൻ ലിയാൻഡ്രോ പീറ്റേഴ്‌സണുമായി നടന്ന ചർച്ചയിലാണ് കേരള സന്ദർശനത്തിന് അനുമതിയായത്. സന്ദർശനം അടുത്ത വർഷം ഒക്‌ടോബറിലേക്ക് മാറ്റണമെന്ന എഎഫ്‌എ നിർദേശം കേരളം അംഗീകരിച്ചില്ല.
അവസരം മുതലെടുത്ത മാധ്യമങ്ങൾ കൽപ്പിത കഥകൾ മെനഞ്ഞു. എഎഫ്‌എയുമായി മന്ത്രി ചർച്ചപോലും നടത്തിയിട്ടില്ലെന്ന് പറഞ്ഞ മാധ്യമങ്ങൾ ലിയാൻഡ്രോയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെയും വാട്‌സ് ആപ്പ് ചാറ്റിന്റെയും പേരിൽ വ്യാജ വാർത്തകൾ നിർമിച്ചു. ടീമിന്റെ വിദേശ യാത്രാ ഷെഡ്യൂൾ ഉയർത്തി കേരളത്തിലേക്ക് വരില്ലെന്ന് ഉറപ്പിച്ചു. മാധ്യമങ്ങളെ പിൻപറ്റി യുഡിഎഫ് നേതാക്കളും സർക്കാരിനെതിരെ തിരിഞ്ഞു. മന്ത്രി മാപ്പുപറയണമെന്ന ബാലിശവാദമുയർത്തി പ്രതിപക്ഷ നേതാവും മറ്റു യുഡിഎ-ഫ് നേതാക്കളും പരിഹാസ്യരായി.









0 comments