നേരത്തെ പൊളിഞ്ഞടുങ്ങിയ സ്വർണക്കള്ളക്കടത്തുകാരിയുടെ പുതിയ ചില വ്യാജ വെളിപ്പെടുത്തലും ഉടനുണ്ടാകുമെന്നും പറയുന്നു
വ്യാജ കത്ത് : പിന്നിൽ വൻ ഗൂഢാലോചന

തിരുവനന്തപുരം
നാലുവർഷമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തിനെ ‘രഹസ്യ രേഖ’യാക്കി അവതരിപ്പിച്ച് ചർച്ചയാക്കിയതിന് പിന്നിൽ കനുഗോലു മോഡൽ ഗൂഢാലോചന. അടുത്ത തവണയും എൽഡിഎഫ് സർക്കാർ തുടരുമെന്ന ചർച്ച ശക്തമായതോടെയാണ് സിപിഐ എമ്മിനെയും നേതാക്കളെയും ഉന്നംവച്ച് ആരോപണ പരമ്പരയ്ക്ക് നീക്കം.
സംഘപരിവാർ ചായ്‌വുള്ള മുഖ്യധാര പത്രത്തിന്റെ ലേഖകനും പണംമുടക്കാൻ സന്നദ്ധരായ ചില എൻആർഐ വ്യാപാരികളും ചില മഞ്ഞ ഓൺലൈൻകാരുമാണ് വിവാദം കുത്തിപ്പൊക്കാൻ മുന്നിൽ. പ്രതിപക്ഷത്തെ എംപിയും മുൻ ജീവിതപങ്കാളിയോട് പക തീർക്കാൻ തന്ത്രം മെനയുന്ന ചെന്നൈ വ്യവസായിയും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് വിവരം.
ദിവസവും ചാനലുകളിൽ നിരീക്ഷകനായി വരുന്ന മുൻ മാധ്യമപ്രവർത്തകനാണ് ഇടനിലക്കാരൻ. വാർത്ത പ്രസിദ്ധീകരിച്ചതിന് കേസ് വന്നാൽ നടത്താനുള്ള തുകയാണ് എൻആർഐ സംഘത്തിന്റെ വാഗ്ദാനം. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായാൽ ഒത്തുതീർപ്പിന് ശ്രമിക്കാമെന്നും വാഗ്ദാനമുണ്ട്. പല തട്ടിപ്പുകളിലും പ്രതികളായവരും എൻആർഐ കൂട്ടത്തിലുണ്ട്. വിവാദ വ്യവസായിയുടെ മുൻഭാര്യയുടെ ഫെയ്‌സ്‌ബുക് കുറിപ്പുകൾ വാർത്തയാക്കേണ്ടെന്ന് ചില മാധ്യമങ്ങളിൽ വിളിച്ചുപറഞ്ഞതും ഇൗ സംഘത്തിലുള്ളവരാണ്.
തെരഞ്ഞെടുപ്പുവരെ പലതരം വിവാദങ്ങൾ കത്തിക്കാനാണ് പദ്ധതി. ചാനലുകളിൽ സുപ്രഭാത പരിപാടികൾ അവതരിപ്പിക്കുന്ന മുൻ കെഎസ്‌യുക്കാർക്കാണ് പ്രചാരണ ക്വട്ടേഷൻ. നേരത്തേ പൊളിഞ്ഞടുങ്ങിയ സ്വർണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ ചില വ്യാജ ‘വെളിപ്പെടുത്തലും ’ ഉടനുണ്ടാകുമെന്നും പറയുന്നു.









0 comments