സ്ഥാനക്കയറ്റത്തിന് വ്യാജ സർട്ടിഫിക്കറ്റ് ; ജില്ലാപഞ്ചായത്ത് അംഗം ഉൾപ്പെടെ 2 ലീഗ് നേതാക്കൾക്കെതിരെ കേസ്

ജില്ലാപഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി കെ ഫിറോസിനൊപ്പം
മണ്ണാർക്കാട്
അരിയൂർ സഹകരണ ബാങ്കിൽ സ്ഥാനക്കയറ്റത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് ലീഗ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷൻ അംഗവുമായ ഗഫൂർ കോൽക്കളത്തിൽ, ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുൽ റഷീദ് മുത്തനിൽ എന്നിവർക്കെതിരെയാണ് നാട്ടുകൽ പൊലീസ് കേസെടുത്തത്.
അരിയൂർ സഹകരണ ബാങ്ക് ജീവനക്കാരായ ഗഫൂറും റഷീദും ജോലിക്കയറ്റത്തിന് ബിഹാർ മഗധ സര്‍വകലാശാലയുടെ ബികോം കോ–ഓപറേഷൻ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് പരാതി. സഹകരണ അസി. രജിസ്ട്രാറുടെ പരാതിയിലാണ് കേസ്. 2008ലാണ് അബ്ദുൽ ഗഫൂറും റഷീദും പ്യൂൺ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്. 2012 -–14 കാലഘട്ടത്തിൽ ജോലിക്കയറ്റത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി. തുടർന്ന്, ഇരുവരും ജൂനിയർ ക്ലർക്ക് തസ്തികയിൽ എത്തി. 2015ൽ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ഭരണസമിതിക്ക് ബോധ്യപ്പെട്ടു. ഉടൻ രണ്ടുപേരെയും പ്യൂൺ തസ്തികയിലേക്ക് തരംതാഴ്‌ത്തി. അതുവരെ കൈപ്പറ്റിയ അധികശമ്പളം തിരിച്ചുപിടിച്ചു. 2016 മുതൽ ഇരുവരും അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തുവരികയാണ്.
നിലവിൽ അരിയൂർ ബാങ്കിൽ നടന്ന കോടികളുടെ വായ്‌പതട്ടിപ്പിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഇവരുടെ വ്യാജ സർട്ടിഫിക്കറ്റ് വിഷയവും ഉയർന്നത്. ഇതിൽ ക്രമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സഹകരണ ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) പൊലീസിൽ പരാതി നൽകി. നാട്ടുകൽ ഇൻസ്‌പെക്ടർ ഹബീബുള്ളയാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പിനെത്തുടർന്ന് ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാത്ത അവസ്ഥയാണ്.









0 comments