പ്രവാസികളുടെ പുനരധിവാസം: എൻഡിപിആർഎം പദ്ധതിയിൽ ചിലവഴിച്ചത് 106.38 കോടി

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) പദ്ധതിയിലൂടെ 106.38 കോടി രൂപ സബ്സിഡിയിനത്തിൽ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നോർക്ക വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ മൂലധന സബ്സിഡി ഇനത്തിൽ 90.35 കോടിയും പലിശ സബ്സിഡി ഇനത്തിൽ 16.06 കോടിയുമാണ് നൽകിയത്.
പദ്ധതി പ്രകാരം 30 ലക്ഷം വരെയുള്ള സംരഭക പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്സിഡി നൽകുന്നുണ്ട്. പരമാവധി മൂന്ന് ലക്ഷം വരെ നാല് ശതമാനം പലിശ സബ്സിഡിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 19 ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളുടെ 7,000 കേന്ദ്രങ്ങളിൽ സേവനം ലഭിക്കും. 2016 ഏപ്രിൽ മുതൽ കഴിഞ്ഞ 10 വരെ 10,526 സംരംഭങ്ങൾ എൻഡിപിആർഎം പദ്ധതി വഴി ആരംഭിച്ചു.
പ്രവാസി ക്ഷേമനിധിയിലുൾപ്പെട്ട ഗുരുതരമായ രോഗം ബാധിച്ച അംഗത്തിന് അംഗത്വ കാലയളവിൽ 50,000 രൂപ എന്ന പരിധിയിൽ ചികിത്സാ ധനസഹായം അനുവദിക്കുന്നുണ്ട്. മങ്ങിയെത്തുന്ന പ്രവാസികൾക്ക് സാമ്പത്തികവും ശാരീരികവുമായി അവശതയനുഭവിക്കുന്ന കുടുംബങ്ങളുടെ പരിചരണത്തിനായി സാന്ത്വന പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി മുഖേന മരണാനന്തര സഹായം, ചികിത്സാ സഹായം, അംഗപരിമിത പരിഹാര ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം തുടങ്ങിയവ നൽകുന്നുണ്ട്. 2016 മുതൽ- കഴിഞ്ഞ 10 വരെ 33,458 കുടുംബങ്ങൾക്ക് സഹായം നൽകിയതായും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.









0 comments