അനധികൃത സ്വത്തുസമ്പാദന കേസ്: കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയും എംഎൽഎയുമായ കെ ബാബുവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കലൂരിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ബുധനാഴ്‌ചയാണ് കുറ്റപത്രം നൽകിയത്. എംഎൽഎയും മന്ത്രിയുമായിരിക്കെ 2007 മുതൽ 2016 വരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കുറ്റപത്രം.
കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് ഇഡി 2024 ജനുവരിയിൽ കണ്ടുകെട്ടിയിരുന്നു. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ എക്‌സൈസ് മന്ത്രിയായിരിക്കെ, ലൈസൻസ് അനുവദിക്കാൻ ബാറുടമകളിൽനിന്ന് കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് കോടതി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തപ്പോൾ കെ ബാബുവിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിന് കെ ബാബുവിനെതിരെ ആദ്യം വിജിലൻസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിനെ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്.
0 comments