‘ആർഎസ്‌എസ്–ഇഡി ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല’; ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം സംഘടിപ്പിക്കും

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട സത്യങ്ങൾ തുറന്നുകാട്ടിയതിന്റെ പേരിൽ എമ്പുരാൻ സിനിമയേയും അണിയറപ്രവർത്തകരേയും ലക്ഷ്യം വച്ച് കൊണ്ടുള്ള സംഘപരിവാർ നീക്കത്തിനെതിനെ ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം സംഘടിപ്പിക്കും. ‘ആർഎസ്‌എസ്–ഇഡി ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല’ എന്ന മുദ്രാവാക്യമുയർത്തി 2025 ഏപ്രിൽ ഏഴിന് ജില്ലാ കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധം.
‘ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്. എമ്പുരാൻ സിനിമയ്ക്കെതിരായ നീക്കവും അതിന്റെ നിർമ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണിപ്പെടുത്തിയതും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതും നാം കണ്ടു. എമ്പുരാന്റെ ശില്പിയും മലയാളത്തിന്റെ അഭിമാനവുമായ നടൻ പൃഥ്വിരാജിനെയാണ് സംഘപരിവാർ ലക്ഷ്യമിട്ടിരിക്കുന്നത്.’
മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകൾ തുറന്ന് കാട്ടിയതിന്റെ പകയാണ് ഇൻകംടാക്സ് നോട്ടീസും ഭയപ്പെടുത്തലിന്റെ സമീപകാല ഉദാഹരണങ്ങളും. രാഷ്ട്രീയ നേതാക്കൾക്കെതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇഡി 193 കേസുകൾ രജിസ്ട്രർ ചെയ്തു. ഇതിൽ മുഴുവൻ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ളതാണ്. അതിൽ രണ്ട് കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ ഇന്ത്യയിൽ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം.– പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്‌താവനയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.









0 comments