സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ 2219 അധിക തസ്തിക

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2219 അധിക തസ്തികകള്‍ അനുവദിച്ചു. 2024-–-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയ പ്രകാരമാണ് അധ്യാപക–-അനധ്യാപക മേഖലയിൽ ഇത്രയും തസ്‌തിക മന്ത്രിസഭാ യോഗം അനുവദിച്ചത്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണിത്.
സർക്കാർ മേഖലയിലെ 552 സ്കൂളുകളില്‍ 915 അധിക തസ്തികകളാണ് അനുവദിച്ചത്. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചു. 2024 ഒക്‌ടോബർ ഒന്ന് തീയതി പ്രാബല്യത്തിലുള്ള വ്യവസ്ഥകൾക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.
സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷവും എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ കെഇആർ ചട്ടം അനുസരിച്ചും മാത്രമേ നിയമനം നടത്താൻ പാടുള്ളൂ.
തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം.









0 comments