നേതാക്കളെ കരുണാകരൻ എഴുന്നേറ്റുവന്ന് സ്വീകരിച്ചു. ഡിവൈഎഫ്‌ഐയെ കണ്ടുപഠിക്കാൻ യൂത്ത്‌കോൺഗ്രസ് പ്രസിഡന്റും മന്ത്രിയുമായ പന്തളം സുധാകരനെ ഉപദേശിച്ചു
തല്ലിച്ചതച്ചിട്ടും കടമ മറന്നില്ല

ഡിവെെഎഫ്ഐ നേതാക്കൾ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രി കെ കരുണാകരന് കെെമാറുന്നു (ഫയൽചിത്രം)
തിരുവനന്തപുരം
1991ൽ കെ കരുണാകരൻ ഭരിക്കുമ്പോഴാണ് വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഡിവൈഎഫ്‌ഐ ആരംഭിച്ച സമരത്തെ പൊലീസിനെ ഉപയോഗിച്ച് ചോരയിൽ മുക്കുകയായിരുന്നു അക്കാലത്ത് കരുണാകരൻ. കാസർകോട് പൊലീസ് ഒരു പ്രവർത്തകനെ വെടിവെച്ചുകൊല്ലുകയും ചെയ്‌തു. എന്നാൽ, അന്ന് ഡിവൈഎഫ്ഐ ബക്കറ്റുപിരിവ് നടത്തി പിരിച്ച പണം മുഖ്യമന്ത്രി കരുണാകരനെയാണ് ഏല്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി 10 ലക്ഷം രൂപ കൈമാറിയ അനുഭവം അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ് ശർമ ഓർക്കുന്നു. സി ബി ചന്ദ്രബാബു, കടകംപള്ളി സുരേന്ദ്രൻ, ഓഫീസ് സെക്രട്ടറി മുത്തു എന്നിവർക്കൊപ്പമാണ് സെക്രട്ടറിയറ്റിലെത്തിയത്. പേഴ്സണൽ സ്റ്റാഫിലെ പ്രമുഖൻ വഴിയാണ് അനുമതി ലഭിച്ചത്. ഞങ്ങൾ ചെല്ലുമ്പോൾ അയാൾ ഓഫീസിലില്ല. മറ്റൊരാളെ സമീപിച്ച് കാര്യം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി വളരെ തിരക്കിലാണെന്നും ഒരുതരത്തിലും കാണാനാകില്ലെന്നുമായിരുന്നു മറുപടി. കുറച്ചുസമയം അവിടെ നിന്നിട്ട് ചെക്കുമായി മടങ്ങി. ഓഫീസിലെത്തിയശേഷം മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈനുണ്ടെന്ന് ചന്ദ്രബാബു പറഞ്ഞു. നമ്പർ സംഘടിപ്പിച്ച് വിളിച്ചു. കരുണാകരൻ ഫോണെടുത്തു. സെക്രട്ടറിയറ്റിൽ വന്ന് മടങ്ങിയ കാര്യം ധരിപ്പിച്ചു. ഒരു വാഹനം അയക്കുന്നുണ്ടെന്നും അതിൽ കയറി ഓഫീസിലേക്ക് വരാനും നിർദേശിച്ചു. മിനിറ്റിനകം സർക്കാർ ബോർഡുള്ള കാർ വന്നു. ഞങ്ങൾ നാലുപേരും അതിൽ വീണ്ടും സെക്രട്ടറിയറ്റിലേക്ക് പോയി. പൊലീസ് അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ഞങ്ങളെ കണ്ട കരുണാകരൻ എഴുന്നേറ്റുവന്ന് സ്വീകരിച്ചു. ചെക്കും കൂടെയുള്ള കത്തും വായിച്ചു. കേരളം വലിയ പ്രതിസന്ധി തരണംചെയ്യാൻ ശ്രമിക്കുമ്പോൾ സർക്കാരിനൊപ്പം സേവനസന്നദ്ധരായ നിങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാൻ മുൻകൂർ അനുമതിയില്ലാതെ കടന്നുവരാമെന്നു പറഞ്ഞു. ഡിവൈഎഫ്‌ഐയെ കണ്ടുപഠിക്കാൻ യൂത്ത്‌കോൺഗ്രസ് പ്രസിഡന്റും മന്ത്രിയുമായ പന്തളം സുധാകരനെ ഉപദേശിക്കുകും ചെയ്‌തു–ശർമ പറഞ്ഞു.
യൂണിറ്റുകൾക്ക് ക്വാട്ട കൊടുത്ത് എട്ടര ലക്ഷം രൂപ ശേഖരിക്കാനായിരുന്നു ഡിവൈഎഫ്‌ഐ തീരുമാനിച്ചത്. 10 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. അന്നത്തെ പത്തു ലക്ഷം രൂപയ്ക്ക് ഇന്നു കോടികളുടെ മൂല്യമുണ്ട്. കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനക്കെതിരെ ഡിവൈഎഫ്ഐ 1995ൽ കേരളമാർച്ച് സംഘടിപ്പിച്ചു. തുടർന്ന് പാർലമെന്റ് മാർച്ച് നടത്തി പ്രധാനമന്ത്രി നരസിംഹറാവുവിന് നിവേദനം നൽകി. ഇത് സംബന്ധിച്ച് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചപ്പോൾ ‘നിങ്ങൾ ചെയ്‌ത നല്ല കാര്യം കേരളം മറക്കില്ല’ എന്നായിരുന്നു അന്നത്തെ ധനമന്ത്രി സി വി പത്മരാജൻ പറഞ്ഞത്. ഏ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഭരിക്കുന്ന സമയത്തും ദുരന്തബാധിതരെ സഹായിക്കാൻ ഡിവൈഎഫ്‌ഐ മുന്നിലുണ്ടായി.









0 comments