print edition ഡയാലിസിസ് യൂണിറ്റും ക്ലിനിക്കും വരുന്നു; ആരോഗ്യം കാക്കാൻ കെഎസ്‌ആർടിസി

സുനീഷ് ജോ
Published on Nov 09, 2025, 12:00 AM | 1 min read
തിരുവനന്തപുരം : ജീവനക്കാർക്ക് ഡയാലിസിസ് യൂണിറ്റും രോഗനിർണയത്തിനായി ക്ലിനിക്കും ആരംഭിക്കാൻ കെഎസ്‌ആർടിസി. കിഴക്കേക്കോട്ടയിലെ ചീഫ്‌ഓഫീസിന് സമീപമാണ് ഇതിനായുള്ള സൗകര്യം ഒരുക്കുന്നത്. ആദ്യ യൂണിറ്റ് ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. വിവിധ വിഭാഗങ്ങളിലുള്ള വിദഗ്‌ധ ഡോക്ടറുടെ സേവനം ലഭ്യമാകും. സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജീവനക്കാർക്ക് ആശ്വാസമേകുന്നതാണ് പുതിയ സംരംഭം.
നിലവിൽ ജീവനക്കാർക്ക് ഓൺലൈനായി ഡോക്ടറുടെ സേവനം നടപ്പാക്കി വരുന്നുണ്ട്. ഇതിന് പുറമേയാണ് ചികിത്സയ്‌ക്കായി കൂടുതൽ സൗകര്യമൊരുക്കുക. ഡയാലിസിസിന് കുറഞ്ഞ നിരക്കാകും ഇൗടാക്കുക. സ്വകാര്യ ആശുപത്രികൾ 1500 രൂപ മുതലാണ് ഡയാലിസിസിന് ഇൗടാക്കുന്ന നിരക്ക്. വനിതകൾക്കായി ക്യാൻസർ നിർണയ സ്‌ക്രീനിങ് കേന്ദ്രവും ആരംഭിക്കും. ചികിത്സാ നിരക്കിന്റെ ഇളവുകൾ ഗതാഗതമന്ത്രി പ്രഖ്യാപിക്കും. പൊതുജനങ്ങൾക്കും സേവനം ലഭ്യമാക്കും. വിജയമാണെന്ന് കണ്ടാൽ സൗകര്യമുള്ള ഡിപ്പോകളിൽ യൂണിറ്റ് ആരംഭിക്കും.
ജൂൺ മുതൽ എസ്‌ബിഐയുമായി ചേർന്ന് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കെഎസ്‌ആർടിസി നടപ്പാക്കി വരുന്നുണ്ട്. സ്ഥിരം ജീവനക്കാരായ ഇരുപത്തിയൊന്നായിരത്തിലേറെ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്.









0 comments