ഇലക്ടറൽ ബോണ്ട് വ്യാജ വാർത്ത: മനോരമക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഐ എം

തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ സിപിഐ എം നിയമ നടപടി ആരംഭിച്ചു. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐഎം 2021-22 കാലഘട്ടത്തിൽ 25 ലക്ഷം രൂപ "ഇലക്ട്രൽ ബോണ്ട്’ വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓൺലൈനും പ്രചരിപ്പിച്ച വ്യാജ വാർത്തക്കെതിരെയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയമനടപടി ആരംഭിച്ചത്.
വാർത്ത നിരുപാധികം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം. അത് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനൽ അപകീർത്തികേസും സിവിൽ കേസും ഫയൽ ചെയ്യുമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ കെ എസ് അരുൺകുമാർ മുഖേനയാണ് എം വി ഗോവിന്ദൻ നോട്ടീസ് അയച്ചത്.
ഒരു നയാ പൈസയുടെ പോലും ഇലക്ട്രൽ ബോണ്ട് ഞങ്ങൾ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയ പ്രസ്ഥാനമാണ് സിപിഐ എം. അങ്ങനെ ഇലക്ടറൽ ബോണ്ടിനെതിരെ നിയമ പോരാട്ടം നടത്തി അത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്യിച്ചതും സിപിഐ എം ആണെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.









0 comments