ചെന്നിത്തലയെ ചർച്ചയ്‌ക്ക് വിളിച്ച ഹൈക്കമാൻഡ് മറ്റ് മുൻ കെപിസിസി പ്രസിഡന്റുമാരെ അവഗണിച്ചു , പരാതിയുമായി കെ സുധാകരനും എം എം ഹസ്സനും
പുനഃസംഘടനയ്‌ക്ക് മാനദണ്ഡം വേണം ; ഹൈക്കമാൻഡിന് പരാതി പ്രവാഹം


സി കെ ദിനേശ്
Published on Aug 11, 2025, 01:38 AM | 1 min read
തിരുവനന്തപുരം
കെപിസിസി, ഡിസിസി പുനഃസംഘടനാ രീതിക്കെതിരെ എംപി മാരും മുതിർന്ന നേതാക്കളും രംഗത്ത്. ഭാരവാഹിപ്പട്ടികയിൽ മാനദണ്ഡത്തിനല്ല, താൽപര്യത്തിനാണ് പ്രാധാന്യം. അനർഹർ കയറിക്കൂടിയെന്നുമാണ് പരാതി. മാനദണ്ഡം വച്ച് ഭാരവാഹികളെ നിശ്ചയിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഷാഫി പറമ്പിലും പി സി വിഷ്‌ണുനാഥും ചേർന്നാണ് പട്ടിക തയ്യാറാക്കിയത്. ഇത് അംഗീകരിക്കാൻ നേതാക്കൾ തയ്യാറല്ല. പോഷക സംഘടനകളുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി ഏതെങ്കിലും സ്ഥാനം വഹിച്ചവരെയാകണം കെപിസിസി ഭാരവാഹികളാക്കാൻ. ഇപ്പോൾ ഡിസിസികളുടെ തിണ്ണയിലിരുന്നവർ വരെ പട്ടികയിലുണ്ട്.
മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ചർച്ചയ്‌ക്ക് വിളിച്ച ദീപ ദാസ്‌മുൻഷിയും കെ സി വേണുഗോപാലും മറ്റ് മുൻ കെപിസിസി പ്രസിഡന്റുമാരെ അവഗണിച്ചതിന്റെ അമർഷത്തിലാണ് കെ സുധാകരനും എം എം ഹസനും കെ മുരളീധരനും.
അതത് ജില്ലകളിലെ പട്ടിക തയ്യാറാക്കുമ്പോൾ പരിഗണിച്ചില്ലെന്ന് എംപിമാർക്കും പരാതിയുണ്ട്. ഇവരുമായി രാഹുൽ ഗാന്ധിയടക്കം ചർച്ചയ്‌ക്ക് തയ്യാറായിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരായി നിർദേശിക്കപ്പെട്ടവർക്കെതിരെയും ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്. തന്നോടൊപ്പം നിൽക്കുന്നതായി നടിച്ച് ഒറ്റു കൊടുത്ത നേതാവിനെ വൈസ് പ്രസിഡന്റാക്കാനുള്ള കെ സി വേണുഗോപാലിന്റെ നീക്കം സുധാകരനെ പ്രകോപിപ്പിച്ചു.
പരാതി നൽകിയ കാര്യം ചാനലുകളോട് സ്ഥിരീകരിച്ച സുധാകരൻ ചില ഡിസിസികളുടെ കാര്യത്തിൽ ഭിന്നതയുണ്ടെന്നും സമ്മതിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് കൈമാറി തിരിച്ചുവരാനാണ് കഴിഞ്ഞയാഴ്‌ച ഡൽഹിക്ക് പോയത്. എന്നാൽ, എഐസിസി നേതൃത്വത്തിൽനിന്നും താഴേത്തട്ടിലുള്ള നേതാക്കളിൽനിന്നും പഴി കേട്ടാണ് മടങ്ങിയത്.









0 comments