ദുരന്തങ്ങളിലും കേരളത്തോട് കേന്ദ്ര വിവേചനം; ഉരിയാടാതെ യുഡിഎഫ്


സ്വന്തം ലേഖകൻ
Published on Jun 03, 2025, 12:07 AM | 1 min read
തിരുവനന്തപുരം: ദുരന്തങ്ങളിൽ പോലും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വിവേചനത്തിൽ മിണ്ടാതെ യുഡിഎഫും കോൺഗ്രസും. 2018ൽ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യംവഹിച്ചപ്പോൾ വിദേശസഹായം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടിയിരുന്നു. മലയാളികളോടുള്ള സ്‌നേഹത്തിന്റെ ഭാഗമായി യുഎഇ കേരളത്തിന് 700 കോടി രൂപ പ്രഖ്യാപിച്ചിരിക്കെയായിരുന്നു ഇത്. മറ്റു ചില രാജ്യങ്ങളും സഹായം വാഗ്‌ദാനംചെയ്‌തു. നിയമമനുസരിച്ച് കേന്ദ്രത്തിന്റെ സഹായത്തോടുകൂടി മാത്രമേ സംസ്ഥാനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കാൻ കഴിയൂ. എന്നാൽ വിദേശസഹായം ആവശ്യമില്ലെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.
അതേ കേന്ദ്ര സർക്കാർ, ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ അപേക്ഷ അനുവദിച്ചു. ഇക്കാര്യം ദേശീയ മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ടുചെയ്‌തു. കേന്ദ്ര വിവേചനത്തിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ പരസ്യമായി രംഗത്തെത്തി. ചില സംസ്ഥാനങ്ങൾക്ക് കൊടുക്കും, ചില സംസ്ഥാനങ്ങൾക്ക് കൊടുക്കില്ല’ എന്ന സമീപനം ഫെഡറലിസത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ യുഡിഎഫ് നാളിതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിക്കെതിരെ നിലപാടെടുക്കുന്നതിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വീണ്ടും വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ മുണ്ടക്കൈ ദുരന്തത്തിലും കേന്ദ്രം ഒരു രൂപ പോലും അനുവദിച്ചില്ല. കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും സത്യഗ്രഹമിരുന്നപ്പോൾ അതിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു യുഡിഎഫ്.









0 comments