കേരളത്തിന്റെ കടം ജിഡിപി ശതമാനനിരക്കിൽ കുറഞ്ഞെന്ന് സമ്മതിച്ച് കേന്ദ്രം

ന്യൂഡൽഹി : ആഭ്യന്തര ഉൽപാദനത്തിന്റെ ശതമാനക്കണക്കിൽ കേരളത്തിന്റെ കടം കുറഞ്ഞെന്ന് കേന്ദ്രധനകാര്യമന്ത്രാലയം. വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രധനകാര്യമന്ത്രാലത്തിന്റെ വിശദീകരണം. 2020-21ൽ ആഭ്യന്തര ഉത്പാദനത്തിന്റെ 40.3 ശതമാനം ആയിരുന്ന കേരളത്തിന്റെ കടം, 2024-25 വർഷത്തെ കണക്കു പ്രകാരം 3.5 ശതമാനം കുറഞ്ഞു. 2020-21 (40.3 ശതമാനം), 2021-22 (38.9 ശതമാനം) , 2022-23 (37.9ശതമാനം), 2023-24 (37.2 ശതമാനം), 2024-25(36.8 ശതമാനം) എന്നിങ്ങനെയാണ് കേരളത്തിന്റെ കുറഞ്ഞ കടം ജിഡിപി നിരക്ക്.
ആറ് സംസ്ഥാനങ്ങൾക്ക് ആഭ്യന്തര ഉൽപാദനത്തിന്റെ ശതമാനക്കണക്കിൽ കടം വർധിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ് (+10.9), സിക്കിം (+5.8), മധ്യപ്രദേശ് (+0.9), ഛത്തീസ്ഗഢ് (+0.7), ജമ്മു & കശ്മീർ (+0.4), അസം (+1.1) എന്നിങ്ങനെയാണ് ജിഡിപി അനുപാതത്തിന്റെ വർധിച്ച കടത്തിന്റെ നിരക്ക്.
കൂടാതെ ഹിമാചൽ പ്രദേശ് (–0.2), പഞ്ചാബ് (–1.3) , തമിഴ്നാട് (–1.5) , പുതുച്ചേരി (–2.4) , മഹാരാഷ്ട്ര (–2.0) ,
തെലങ്കാന (–2.6) , ഹരിയാന (–3.4) എന്നീ സംസ്ഥാനങ്ങൾ കടം കുറച്ചു. എങ്കിലും കടം കുറയ്ക്കുന്നതിന്റെ നിരക്കിൽ,കേരളം ഈ സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
കടത്തിന്റെ കേവലമൂല്യമനുസരിച്ചുള്ള റാങ്കിങ്ങിലും കേരളം 2020-21 ൽ നിന്നും മെച്ചപ്പെട്ടു എന്നത് മറുപടിയിൽ വ്യക്തമാണ്. കടത്തിന്റെ കേവല മൂല്യത്തിൽ ഒമ്പതാം സ്ഥാനത്തായിരുന്ന കേരളം. 2024-25 ൽ പത്താം സ്ഥാനത്തെത്തി. മുൻപ് കേരളത്തേക്കാൾ കടം കുറവായിരുന്ന മധ്യപ്രദേശിന്റെ കടം കൂടിയതിനെ തുടർന്നാണ് ഈ മാറ്റം.
കേരളം കടക്കെണിയിൽ ആണ് എന്നുള്ള വ്യാജപ്രചരണം പൊളിച്ചടുക്കുന്ന കണക്കുകളാണ് കേന്ദ്ര സർക്കാർ തന്നെ വെളിപ്പെടുത്തിയതെന്ന് വി ശിവദാസൻ എംപി പറഞ്ഞു. ലഭ്യമായ വിഭവങ്ങൾ പരമാവധി കാര്യക്ഷമതയോടെ പ്രയോജനപ്പെടുത്തിയാണ് കേരളം ജനക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത്.
കേന്ദ്രസർക്കാറിന്റെ കടത്തിന്റെ കണക്കും മറുപടിയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ കടം 2020–21ൽ 121.9 ലക്ഷം കോടി (ജിഡിപിയുടെ 61.4%), 2021–22ൽ 138.7 ലക്ഷം കോടി (ജിഡിപിയുടെ 58.8%), 2022–23ൽ 156.1 ലക്ഷം കോടി (ജിഡിപിയുടെ 58.1%), 2023–24ൽ 171.7 ലക്ഷം കോടി (ജിഡിപിയുടെ 57.0%), 2024–25ൽ 185.9 ലക്ഷം കോടി (ജിഡിപിയുടെ 56.2%) എന്നിങ്ങനെയാണ്. എല്ലാ സംസ്ഥാനങ്ങളുടേയും കടത്തിന്റെ നിരക്കിനേക്കാൾ ഉയർന്ന കടം-ജിഡിപി അനുപാതമാണ് കേന്ദ്രസർക്കാരിന്റേതെന്നും മറുപടിയിലുണ്ട്.









0 comments