പള്ളികൾ സന്ദർശിച്ചത് വോട്ടുകൊള്ള മറയ്ക്കാൻ ; സുരേഷ്‌ഗോപിക്കെതിരെ ആഞ്ഞടിച്ച് ‘കത്തോലിക്ക സഭ’

കെ എൻ സനിൽ
Published on Sep 18, 2025, 03:07 AM | 1 min read
തൃശൂർ
തൃശൂരിലെ വോട്ടുകൊള്ളയ്‌ക്ക് മറയിടാനാണ് സുരേഷ്‌ഗോപി ക്രിസ്‌ത്യൻ പള്ളികളിലേക്കും കരുവന്നൂർ ബാങ്ക് ക്രമക്കേടിലെ ഇരകളുടെ വീടുകളിലേക്കും യാത്രകൾ ആസൂത്രണം ചെയ്‌തതെന്ന് തൃശൂർ അതിരൂപത മുഖപത്രം ‘കത്തോലിക്ക സഭ’. വിവിധ ഉന്നതികൾ സന്ദർശിച്ചതും ചില്ലറ സഹായങ്ങൾ കൊടുപ്പിച്ചതും ആസൂത്രിതമാണ്. ഇതിലൂടെയാണ് സുരേഷ്‌ഗോപി ജയിച്ചതെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് നടന്നതെന്നും സെപ്‌തംബർ ലക്കത്തിൽ എം എ ജോൺസൺ എഴുതിയ ലേഖനത്തിൽ പറയുന്നു.
ക്രിസ്‌ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നത് തെറ്റായ പ്രചാരണമാണെന്ന് തെളിഞ്ഞു. സുരേഷ്‌ഗോപിക്കുവേണ്ടി കരുക്കൾ നീക്കിയത് ആർഎസ്‌എസാണ്. ഒരുവിഭാഗം മാധ്യമപ്രവർത്തകരെയും കൈയിലെടുത്തു. ക്രിസ്‌ത്യാനികളുടെയും ഇടതുപക്ഷത്തുള്ളവരുടെയും വോട്ടുകൾ ബിജെപിക്ക് മറിഞ്ഞെന്നുപറയുന്നത്‌ഇവരാണ്.
കാസപോലുള്ള സംഘടനകൾ കുത്തിവയ്‌ക്കുന്ന വിഷബീജം ഏറ്റുവാങ്ങി മതസ്‌പർധയും സാമുദായിക വൈരവും പ്രസവിക്കുന്നവർ അതിന്റെ ഉറവിടം തിരിച്ചറിയണം. അല്ലെങ്കിൽ തൃശൂരിലേതുപോലുള്ള തിരിമറികളും കൈപ്പിഴകളും ആവർത്തിക്കും.
സംസ്ഥാനത്ത് എല്ലായിടത്തും വോട്ട് വർധിച്ചെങ്കിലും തൃശൂരിലെ വർധനയുടെ തോത് സംശയാസ്‌പദമാണ്. 10 ശതമാനത്തിലേറെയാണ് വോട്ട് വർധന. സംസ്ഥാനത്തെ ശരാശരി വോട്ട് വർധനയെക്കാൾ 6.11 ശതമാനം അധികം.
തട്ടിപ്പ് എന്തേ നിങ്ങൾ തടഞ്ഞില്ല എന്നാണ് പ്രതിപക്ഷ പാർടികളോട് ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമീഷനും ചോദിക്കുന്നത്. ഇതിൽപ്പരം വിചിത്ര വാദം എന്തുണ്ടെന്നും ലേഖനം ചോദിക്കുന്നു.









0 comments