ചരക്കുകപ്പൽ അപകടം: മലിനീകരണ പ്രശ്നം ഉൾപ്പെടെ പഠിക്കാൻ സമിതി


സ്വന്തം ലേഖകൻ
Published on May 30, 2025, 09:42 PM | 1 min read
തിരുവനന്തപുരം: കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തെ തുടർന്നുള്ള തീരദേശ മലിനീകരണ പ്രശ്നം പരിഹരിക്കാനും നാശനഷ്‌ടം ശാസ്‌ത്രീയമായി തിട്ടപ്പെടുത്തി നഷ്‌ടപരിഹാരം നേടിയെടുക്കുന്നതിനുമായി സംസ്ഥാന, ജില്ലാ തല സമിതികൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ. അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന, ജില്ലാ തല സമിതികളാണ് മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
പരിസ്ഥിതി, സാമൂഹിക- സാമ്പത്തിക ആഘാതം പഠിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിന്റെ പ്രിൻസിപ്പൽ ഉപദേഷ്ടാവായി നിയമിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗം പരിസ്ഥിതി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ച് പ്രിൻസിപ്പൽ ഉപദേഷ്ടാവിനെ സഹായിക്കും. ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ പരിസ്ഥിതി, സാമൂഹിക- സാമ്പത്തികാഘാതം സംബന്ധിച്ച പഠനം നടത്താൻ പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ആഘാത പഠന പ്രിൻസിപ്പൽ ഓഫിസറാക്കി. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കുകയാണ് ലക്ഷ്യം. കപ്പൽ പൂർണമായി കേരള തീരത്തു നിന്നു മാറ്റുകയും വേണം.









0 comments