ജീവനക്കാരെ കുറയ്‌ക്കാൻ ഡിജിറ്റൽ പേയ്‌മെന്റും
print edition ജോലി കവർന്ന് ബിജെപി സർക്കാർ ; റെയിൽവേയിൽ കുറച്ചത് രണ്ടുലക്ഷം തസ്‌തികകൾ

സുനീഷ് ജോ
Published on Nov 24, 2025, 02:30 AM | 1 min read
തിരുവനന്തപുരം
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 11 വർഷത്തിനിടെ റെയിൽവേയിൽ വെട്ടിക്കുറച്ചത് രണ്ടുലക്ഷത്തിലേറെ തസ്തികകൾ. ട്രാക്ക്‌മെൻ ഉൾപ്പെട്ട ഗ്രൂപ്പ് ഡി മുതൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗ്രൂപ്പ് എ വരെയുള്ള കാറ്റഗറിയിലായാണിത്. 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്പോൾ റെയിൽവേയിൽ 13.31 ലക്ഷം സ്ഥിരം ജീവനക്കാരുണ്ടായിരുന്നു. ഒഴിവുകളുടെ എണ്ണം 2,25,863 ആയിരുന്നു. 2025ൽ സ്ഥിരം ജീവനക്കാരുടെ എണ്ണം 12.50 ലക്ഷം, ഒഴിവുകളുടെ എണ്ണം 2,76,000 എന്നിങ്ങനെയായി കുറഞ്ഞു.
നിതി ആയോഗ് സ്ഥിരംജീവനക്കാരുടെ എണ്ണം ഓരോവർഷവും രണ്ട് ശതമാനംവീതം കുറയ്‌ക്കാൻ നിർദേശിച്ചതനുസരിച്ച് തസ്‌തികകൾ സറണ്ടർ ചെയ്തുവരികയാണ്. രണ്ടുവർഷത്തിലേറെയായി തസ്‌തികകളിൽ ഒഴിവുവന്നാൽ അതിന്റെ 50ശതമാനവും സറണ്ടർ ചെയ്യുന്നു. രണ്ടാം ബിജെപി സർക്കാരിന്റെ അവസാനകാലത്ത് 3.75 ലക്ഷമായിരുന്നു ഒഴിവുകൾ. എന്നാൽ ‘അനുവദിക്കപ്പെട്ട തസ്‌തികകൾ’എന്ന മാനദണ്ഡം ഉപയോഗിച്ച് ഒഴിവുകളുടെ എണ്ണം കുറച്ചുകാണിക്കുകയായിരുന്നു.
ജീവനക്കാരെ കുറയ്‌ക്കാൻ ഡിജിറ്റൽ പേയ്‌മെന്റും
ജീവനക്കാരെ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പേയ്‌മെന്റ് വ്യാപകമാക്കുകയാണ് റെയിൽവേ. വലിയ സ്‌റ്റേഷനുകളിൽ 14 ജനറൽ ടിക്കറ്റ് കൗണ്ടറുകൾവരെയുണ്ടായിരുന്നു. എട്ട് റിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറുകളുണ്ടായിരുന്നത് രണ്ടാക്കി ചുരുക്കി.ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വച്ച്, പ്രവർത്തിപ്പിക്കാൻ കരാർ നൽകി, വിരമിച്ച ജീവനക്കാർക്ക് വീണ്ടും നിയമനം നൽകുകയാണ്. അറുപത് വയസിൽ വിരമിക്കുന്നവർക്ക് അഞ്ചുവർഷം നീട്ടിക്കൊടുക്കുകയും സർവീസിന്റെ അവസാനം ബാക്കി തുക ശന്പളമായി നൽകുകയുമാണ്. ഇതിൽനിന്ന് പെൻഷൻ തുക കുറയ്‌ക്കും.









0 comments